ഇന്ത്യന്‍ താരം വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ അടിപതറി. ആദ്യ പത്തില്‍ നിന്ന് പുറത്തായി. സമീപകാലത്ത് തുടർച്ചയായി ഫോം ഔട്ടായതാണ് താരത്തിന് തിരിച്ചടിയായത്.
ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 11, 20 എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ സ്‌കോറുകള്‍. ബുധനാഴ്ച പുറത്തുവന്ന റാങ്കിങ്ങില്‍ നാലു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് കോലി 13-ാം സ്ഥാനത്തേക്ക് വീണു.
ഋഷഭ് മെച്ചപ്പെടുത്തി
അതേസമയം ഋഷഭ് പന്ത് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് താരത്തെ തുണച്ചത്. കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും പന്ത് നേടിയിട്ടുണ്ട്.
ഒരുസ്ഥാനം നഷ്ടമായ കെയ്ന്‍ വില്യംസണ്‍ ആറാമതായി. ഉസ്മാന്‍ ഖവാജ, ദിമുത് കരുണാരത്‌നെ, രോഹിത് ശര്‍മ എന്നിവരാണ് ഏഴ് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍. ഇന്ത്യക്കെതിരെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ ജോണി ബെയര്‍സ്‌റ്റോ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 10-ാമതെത്തി.
923 പോയന്റോടെ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് റാങ്കിങ്ങില്‍ ഒന്നാമത്. മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ബാബര്‍ അസം, ഋഷഭ് പന്ത് എന്നിവരാണ് ആദ്യ അഞ്ചില്‍.
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലുമായി 203 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സില്‍ 146 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 57 റണ്‍സും കണ്ടെത്തി. പന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ് ആണ് ഇത്. കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്സില്‍ നിന്ന് രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ ശതകവും നേടാന്‍ പന്തിനായിരുന്നു.
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര രണ്ട് സ്ഥാനം മുകളിലേക്ക് കയറി 26ാം റാങ്കിലെത്തി. സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജ എട്ട് സ്ഥാനം മെച്ചപ്പെടുത്തി. 34-ാം റാങ്കിലാണ് താരം.
ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒരുസ്ഥാനം മെച്ചപ്പെടുത്തിയ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആറാമതെത്തി. കെയ്ല്‍ ജെയ്മിസണ്‍ ഏഴാം സ്ഥാനത്തേക്ക് വീണു. ശേഷിക്കുന്ന റാങ്കുകള്‍ മാറ്റമില്ലാതെ തുടരുന്നു. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത് തുടരുന്നു.