പെരളശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപികയുടെ മൊഴിയെടുക്കും. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള അധ്യാപികയുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തുക. ഈ മൊഴി പരിശോധിച്ചശേഷം അധ്യാപികയ്ക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കും.
വ്യാഴാഴ്ചയാണ് പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി റിയ പ്രവീണ്‍ ജീവനൊടുക്കിയത്. സ്കൂള്‍വിട്ടെത്തിയ കുട്ടി വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തത്.
സ്കൂളിലെ അധ്യാപികയ്ക്കെതിരേയുള്ള പരാമര്‍ശങ്ങളാണ് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. റിയ ഉള്‍പ്പെടെയുള്ള നാലുകുട്ടികള്‍ കൈയില്‍ മഷി പുരട്ടി ബെഞ്ചിലും ഭിത്തിയിലും പതിപ്പിച്ചെന്ന് ആരോപിച്ച് അധ്യാപിക ശകാരിച്ചിരുന്നതായും ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നുമാണ് ആരോപണം. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും റിപ്പോര്‍ട്ട് തേടി.
മികച്ച സ്റ്റുഡൻസ് കേഡറ്റ് അംഗവും സമർത്ഥയായ വിദ്യാർഥിനിയുമാണ് റിയ. പിഴ ഒടുക്കണമെന്ന് ആവശ്യപ്പെടുകയും രക്ഷകർത്താക്കളെ വിളിച്ച് വരാൻ നിർദ്ദേശിക്കയും ചെയ്തതായും പറയുന്നു. അസ്വസ്ഥയായ കുട്ടി കരഞ്ഞു കൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.


