അഗ്നിപഥ് വിഷയത്തില്‍ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചതായുള്ള പ്രചാരണം ആശയ കുഴപ്പം സൃഷ്ടിച്ചു. ഇതു സംബന്ധിച്ച് വ്യാപക പ്രചാരണം സമൂഹമാധ്യമങ്ങളിലുണ്ടായതോടെ പോലീസിനോട് സജ്ജമായിരിക്കാന്‍ ഡി.ജി.പി അനില്‍കാന്ത് നിര്‍ദേശം നല്കി. പൊതുജനങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടുമെന്ന് പോലീസ് അറിയിച്ചു.
അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികൾ ബന്ദു പ്രഖ്യാപിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. കോടതി വിലക്ക് ഉണ്ടെങ്കിലും ഹർത്താൽ എന്ന പേരിലാണ് നടപ്പാക്കുന്നത്. എന്നാൽ നാഥനില്ലാത്ത ബന്ദ് ആഹ്വാനം പ്രചരിപ്പിച്ചതാണ് പൊലീസ് ജാഗ്രത കൂട്ടിയത്.
കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്കാന് ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും.
ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്കും നിര്‍ദേശം നല്കി.
സമൂഹമാധ്യമങ്ങളില്‍ ബന്ദ് പ്രചാരണം വ്യാപകമാണെങ്കിലും ഔദ്യോഗികമായി ഒരു സംഘടനയും ഇതില്‍ പ്രതികരണവുമായി എത്തിയിട്ടില്ല. രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ മറ്റു വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണ്. ഉദ്യോഗാർഥികളുടെ പിന്തുണ മാറിപ്പോകുമോ എന്ന ആശങ്കയും ഇപ്പോൾ ഉയരുന്നുണ്ട്.


