തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് പി.ആര്. സുനു കൂളായി ഡ്യൂട്ടിക്കെത്തി. വിവാദമായതോടെ അവധിയില്‍ പോകാന്‍ നിര്‍ദേശം. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയാണ് സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.
സുനുവിനെതിരേ നടപടി വേണമെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ ജോലിയില്‍ പ്രവേശിച്ചത് വിവാദമായി. ക്രിമിനൽ കേസ് പ്രതിയെ സംരക്ഷിക്കുന്നതിന് എതിരെ വ്യാപകമായ പ്രതിഷേധം രൂപപ്പെട്ടു. ഇതോടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍ അവധിയില്‍ പോകാന്‍ സുനുവിനോട് ആവശ്യപ്പെട്ടു
തൃക്കാക്കരയില്‍ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്. സുനു. ചോദ്യം ചെയ്യലിനു ശേഷം സുനുവിനെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പരാതി വ്യാജമാണെന്നും ഇക്കാര്യം അന്വേഷണത്തില്‍ തെളിയുമെന്ന് ബോധ്യമുള്ളതിനാലുമാണ് ഡ്യൂട്ടിക്കെത്തിയത് എന്നാണ് സുനു അവകാശപ്പെട്ടത്. പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും നിരപരാധിയാണെന്നും താന്‍ ആത്മഹത്യചെയ്യേണ്ട സാഹചര്യമാണ് ഉള്ളതെന്നും സുനു പറയുന്നു.
നാല് പീഡനകേസുകളിൽ അകപ്പെട്ട പൊലീസ് സി ഐ
പത്തുപേര്‍ പ്രതികളായ കേസില്‍ പരാതിക്കാരി അഞ്ച് പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. സുനുവിനെതിരെ കൃത്യമായ തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ ചോദ്യം ചെയ്ത് വിട്ടയക്കുകയാണ് ചെയ്തത്. അറസ്റ്റ് ചെയ്യാത്ത പശ്ചാത്തലത്തില്‍ വകുപ്പ് തല നടപടികള്‍ ഉണ്ടായതും ഇല്ല. ഇതോടെയാണ് സുനു ജോലിക്ക് എത്തിയത്. മൊത്തം ആറ് കേസുകളിലെ പ്രതിയാണ് പി.ആര്. സുനു. ഇതില്‍ നാലെണ്ണം പീഡന കേസുകളാണ്, പലതവണ വകുപ്പ് തല അന്വേഷണം നേരിട്ടതും ഒരു തവണ ജയില്‍ ശിക്ഷ അനുഭവിച്ചതും അയോഗ്യതയായി കണക്കാക്കി നടപടി വേണമെന്നാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്.


