പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് കലാപത്തിലെ പങ്ക് വിവരിക്കുന്ന ബിബിസിയുടെ സീരീസ് ട്വിറ്ററില്‍നിന്നും യുട്യൂബില്‍നിന്നും നീക്കം ചെയ്യിച്ചതിന് പിന്നാലെ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷം.
മേക്ക് ഇൻ ഇന്ത്യ പോലെ ബ്ലോക് ഇൻ ഇന്ത്യ
മേക്ക് ഇന്‍ ഇന്ത്യപോലെ ബ്ലോക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിയും രാജ്യത്തുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പരിഹസിച്ചു. ബിബിസിയുടെ ആസ്ഥാനം ന്യൂഡല്‍ഹിയില്‍ ആയിരുന്നെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതര്‍ ഇപ്പോള്‍ പരിശോധനയ്ക്ക് എത്തിയിട്ടുണ്ടാവും എന്നും അദ്ദേഹം പരിഹസിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാനും മഹുവ മോയിത്രയും ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ഷെയര്‍ചെയ്തു. സെന്‍സര്‍ഷിപ്പാണ് നടക്കുന്നതെന്നും ലക്ഷക്കണക്കിനുപേര്‍ കണ്ട ട്വിറ്റര്‍ ലിങ്ക് ഇപ്പോള്‍ ലഭ്യമല്ലെന്നും മറ്റൊരു ലിങ്ക് മൂന്ന് ദിവസം മാത്രമാണ് ലഭ്യമായതെന്നും തൃണമൂല്‍ നേതാക്കള്‍ ചൂണ്ടികാട്ടി.
ബിബിസി ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര വാര്‍ത്താവിനിമയ- പ്രക്ഷേപണ മന്ത്രാലയമാണ് യൂട്യൂബിനും ട്വിറ്ററിനും നിര്‍ദേശം നല്‍കിയതെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
പഠന ചിത്രത്തെ കേന്ദ്ര സര്‍ക്കാര്‍ എത്രത്തോളം പുച്ഛിക്കുന്നുവോ ജനങ്ങള്‍ക്ക് അത് കാണാനുള്ള ആകാംക്ഷ അതനുസരിച്ച് വര്‍ധിക്കുമെന്ന് ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു.
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. രാജ്യത്തിന് അകത്തും പുറത്തും നടത്തുന്ന തെറ്റായ പ്രചാരണങ്ങളിലൂടെ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.വ്യാജ പ്രചാരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഡോക്യുമെന്ററിയെ വിശേഷിപ്പിച്ചത്. ഡോക്യുമെന്ററിയുടെ പേരില്‍ മുന്‍ ന്യായാധിപരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളുമടക്കം 300-ലധികം പേരെ രംഗത്ത് ഇറക്കിയായിരുന്നു പ്രതിരോധം.


