ബില്‍ക്കിസ് ബാനുകൂട്ട ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയിലില്‍ നിന്ന് വിട്ടയച്ചത് സർക്കാർ തീരുമാന പ്രാകാരം. കേന്ദ്ര സർക്കാരും ഗുജറാത്ത് സര്‍ക്കാരും ഇതിന് അനുമതി നൽകിയിരുന്നു. ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതാണ് ഇക്കാര്യം.
പ്രതികളെ വിട്ടയക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നതായി ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ വ്യക്താക്കി. ശിക്ഷ ഇളവിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത സിപിഎം നേതാവ് സുഭാഷിണി അലി അടക്കം ഉള്ളവര്‍ വലിഞ്ഞ് കയറി കേസില്‍ ഇടപെടുന്നവര്‍ ആണെന്നും ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.
ഒരു സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയും അന്വേഷണ ഏജന്‍സിയായ സിബിഐയും പ്രതികളെ വിട്ടയക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു. പ്രതികളെ വിട്ടയച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരമാണ് ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കോടതി പറഞ്ഞു ഏറ്റവും നീചമായ കുറ്റകൃത്യം ചെയ്തവാരാണിവർ
‘ഈ കേസില്‍ ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികളും നിരപരാധികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തി. പ്രതികള്‍ക്ക് ഇരയുമായി ശത്രുതയോ ബന്ധമോ ഇല്ലായിരുന്നു. ഇരകള്‍ ഒരു പ്രത്യേക മതത്തില്‍ പെട്ടവരാണെന്നതിന്റെ പേരില്‍ മാത്രമാണ് കുറ്റകൃത്യം ചെയ്തത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ഗര്‍ഭിണികളെയും പോലും ഒഴിവാക്കിയിട്ടില്ല. ഇത് മനുഷ്യത്വത്തിനെതിരായ ഏറ്റവും നീചമായ കുറ്റകൃത്യമാണ്, സമൂഹത്തെ ഒന്നടങ്കം ബാധിച്ചിട്ടുള്ള കുറ്റകൃത്യമാണിത്. സമൂഹത്തെ മൊത്തത്തില്‍ വേദനിപ്പിക്കുന്ന ഈ കേസില്‍ ഏറ്റവും ഉയര്‍ന്ന തടവാണ് കുറ്റവാളികള്‍ക്ക് പരിഗണിക്കേണ്ടത്’ സ്‌പെഷ്യല്‍ ജഡ്ജി ആനന്ദ് എല്‍ യവാല്‍ക്കര്‍ കുറ്റവാളികളെ വിട്ടയക്കുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള തന്റെ വിയോജന കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികള്‍ ചെയ്ത കുറ്റകൃത്യം ഹീനവും ഗുരുതരവുമാണെന്നും അതിനാല്‍ പ്രതികളെ നേരത്തെ മോചിപ്പിക്കാനാകില്ലെന്നും ശിക്ഷയില്‍ ഇളവ് നല്‍കാനാവില്ലെന്നും സിബിഐയും വ്യക്തമാക്കിയിട്ടുള്ളതായി ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.
എസ്പി,സിബിഐ, എസ്.സി.ബി, സിബിഐ മുംബൈ സ്‌പെഷ്യല്‍ ജഡ്ജി, സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി തുടങ്ങിയവര്‍ പ്രതികളെ വിട്ടയക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഗോധ്ര ജയില്‍ സൂപ്രണ്ടടക്കം ഗുജറാത്തിലെ എല്ലാ അതോറ്റികളും പത്ത് പ്രതികളേയും മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അറിയിച്ചത്.
എന്നാല്‍ പ്രതികളിലൊരാളയ രാധശ്യാം ഭഗവന്‍ദാസ് ഷാ എന്ന ലാലാ വക്കീലിന്റെ മോചനത്തില്‍ ദാഹോദ് എസ്പിയും ജില്ലാ മജിസ്‌ട്രേറ്റുമടക്കം എതിര്‍പ്പറിയിച്ചതായും ഗുജറാത്ത് സര്‍ക്കാര്‍ രേഖയില്‍ പറയുന്നു. ജയില്‍ എഡിജിപിയും ഇതിനെ എതിര്‍ത്തിരുന്നതായി അതില്‍ വ്യക്തമാക്കുന്നുണ്ട്.
കേസിലെ എല്ലാ പ്രതികളും 14 വര്‍ഷത്തിലധികം ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കുന്നതില്‍ ബന്ധപ്പെട്ട അധികാരികളുടെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര സര്‍ക്കാരിന് ജൂണില്‍ കത്തയച്ചു.രണ്ടാഴ്ചയ്ക്ക് ശേഷം ജൂലായിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികളെ വിട്ടയക്കുന്നതിന് അംഗീകാരം നല്‍കിയതായും സത്യവാങ്മൂലത്തില്‍ വ്യക്തമാവുന്നു.
ശിക്ഷ അനുഭവിക്കുന്നവരുടെ ജയില്‍ മോചനം സംബന്ധിച്ച 1992 ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പതിനൊന്ന് പേര്‍ക്കും ശിക്ഷ ഇളവ്. പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നുവെന്നും ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളുടെ മോചനനത്തിന് ന്യായമായി വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് ശിക്ഷ ഇളവ് നല്‍കാമെന്ന സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ മോചനമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളെ വിട്ടയച്ചതിനെതിരെ സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമ പ്രവര്‍ത്തക രേവതി ലൗള്‍, പ്രഫ.രൂപ് രേഖ വര്‍മ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.


