ഉത്തരഖണ്ഡില്‍ മുൻ മന്ത്രിയും ബി ജെ പി നേതാവുമായ വിനോദ് ആര്യയുടെ മകൻ്റെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ 19-കാരിയെ കൊലപ്പെടുത്തിയത് വേശ്യാവൃത്തിക്ക് സമ്മതിക്കാത്തതിനാലെന്ന തെളിവുകള്‍ പുറത്ത്. യുവതി സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ‘അവര്‍ എന്നെ വേശ്യയാക്കി മാറ്റാന്‍ ശ്രമിക്കുന്നു’ വെന്ന് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് സുഹൃത്തിന് വന്ന സന്ദേശത്തില്‍ പറയുന്നു.
മുതിര്‍ന്ന ബിജെപി നേതാവ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയാണ് കേസിലെ മുഖ്യപ്രതി. ഇയാളും റിസോര്‍ട്ടിലെ രണ്ടു ജീവനക്കാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു പെണ്‍കുട്ടി.
ഉന്നത നേതാവിനെയും മകനെയും പുറത്താക്കി
കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് പ്രതിരോധത്തിലായതിന് പിന്നാലെ പുല്‍കിത് ആര്യയുടെ പിതാവിനെയും സഹോദരന്‍ അങ്കിത് ആര്യയേയും ബിജെപിയില്‍ നിന്ന് പുറത്താക്കി.
പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ ഉത്തരാഖണ്ഡില്‍ വ്യാപകമായ പ്രതിഷേധം ഉയർന്നു. അധികൃതര്‍ ഭാഗികമായി പൊളിച്ച റിസോര്‍ട്ട് ബന്ധുക്കളും നാട്ടുകാരും തീവെച്ചു. സ്ഥലത്തെ ബി ജെ പി എംഎല്‍എയെ തടഞ്ഞുവെക്കുകയും കാറ് തകര്‍ക്കുകയും ചെയ്തു.
തെളിവായ് പെൺകുട്ടിയുടെ സന്ദേശങ്ങൾ പ്രതിരോധിക്കാനാവാതെ പ്രചരിച്ചു
പെണ്‍കുട്ടിയുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിസോര്‍ട്ടിലെത്തുന്ന വിഐപി അതിഥികള്‍ക്ക് പ്രത്യേക സേവനം നല്‍കാന്‍ അവര്‍ തന്നെ നിര്‍ബന്ധിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി സുഹൃത്തിനയച്ച സന്ദേശത്തില്‍ പറയുന്നു. പ്രചരിക്കുന്ന സന്ദേശങ്ങള്‍ പെണ്‍കുട്ടി അയച്ചത് തന്നെയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. എങ്കിലും ഇതുസംബന്ധിച്ച് ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാവിലെയാണ് 19-കാരിയായ റിസപ്ഷനിസ്റ്റിന്റെ മൃതദേഹം ഒരു കനാലില്‍ നിന്ന് കണ്ടെടുത്തത്. ‘10,000 രൂപയ്ക്ക് അതിഥികള്‍ക്ക് ‘പ്രത്യേക സേവനങ്ങള്‍’ നല്‍കാന്‍ റിസോര്‍ട്ട് ഉടമ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു’, ഉത്തരാഖണ്ഡ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അശോക് കുമാറും വ്യക്തമാക്കി.
റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുല്‍കിത് ആര്യ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചുവെന്നും ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും പെണ്‍കുട്ടിയുടെ ഒരു ഫെയ്‌സ്ബുക്ക് സുഹൃത്ത് നേരത്തെ പോലീസിനെ അറിയിച്ചിരുന്നു. ഇത് പോലീസ് സ്ഥിരീകരിക്കുകയാണിപ്പോള്‍.
സ്പാ ചികിത്സയുടെ മറവിലാണ് റിസോര്‍ട്ടില്‍ ഇത്തരത്തില്‍ അതിഥികള്‍ക്ക് ‘അധിക സര്‍വീസ്’ നല്‍കുന്നതെന്നും പെണ്‍കുട്ടിയുടെ സന്ദേശത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. റിസോര്‍ട്ടില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്നും താന്‍ ഈ ജോലി ഒഴിവാക്കുകയാണെന്നും പെണ്‍കുട്ടി സുഹൃത്തിനോട് സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയുടെ മൃതദേഹം ഋഷികേശ് എയിംസില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ തള്ളുകയായിരുന്നു. അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ തന്നെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. നേതാവിൻ്റെ മകനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോകുന്നതിനിടെ ജനങ്ങൾ കയ്യേറ്റം ചെയ്തു.


