ഉത്തര്‍പ്രദേശില്‍ പ്രതിഷധിച്ചവരെ കേസില്‍പ്പെടുത്തുകയും വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുകയും ചെയ്ത യോഗി ആദിത്യനാഥ് സർക്കാർ നടപടിക്ക് എതിരെ മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ രംഗത്ത്. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട സമയം അതിക്രമിച്ചുവെന്ന് കോടതിക്ക് അയച്ച കത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘം അഭിപ്രായപ്പെട്ടു. മുസ്ലീം പൗരന്മാര്ക്ക് നേരെയുള്ള അതിക്രമമാണ് ഇതെന്ന് അവർ വിശേഷിപ്പിച്ചു.
സുപ്രീം കോടതി മുന്‍ ജഡ്ജിമാരായ സുദര്ശന് റെഡ്ഡി, വി. ഗോപാല ഗൗഡ, എ.കെ. ഗാംഗുലി എന്നിവര്‍ക്ക് പുറമേ മൂന്ന് ഹൈക്കോടതി ജഡ്ജിമാരും ആറ് അഭിഭാഷകരും ചേര്‍ന്നാണ് കത്തയച്ചത്.
പ്രവാചകനെതിരായ പരാമര്‍ശത്തില്‍ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ, നവീന്‍ ജിണ്ടാല്‍ എന്നിവര്‍ക്കെതിരെ കടുത്ത പ്രക്ഷോഭം ഉയർന്നു വന്നിരുന്നു. ഈ സംഭവത്തില്‍ പ്രതി ചേര്‍ത്ത ശേഷം ജാവേദ് അഹമ്മദ് എന്നയാളുടെ വീട് പ്രയാഗ് രാജില്‍ ജില്ലാവികസന അതോറിറ്റിയും പോലീസും ചേര്‍ന്ന് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു
ഞായറാഴ്ച സഹറന്‍പുറില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത രണ്ട് പേരുടെ വീടുകളുടെ ബുൾഡോസർ പ്രതികാരത്തിന് ഇരയായി. വീടുകൾ കർക്കുക മാത്രമല്ല ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ട്വീറ്റ് ചെയ്തിരുന്നു. പോലീസും ജില്ലാഭരണകൂടവും ചേര്‍ന്ന് നടത്തിയ ഇത്തരം ഇടിച്ചുനിരത്തലുകള്‍ക്ക് പ്രത്യേക ശിക്ഷ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ജൂണ്‍ പത്തിന് നടന്ന പ്രക്ഷോഭത്തില്‍ 33 പേരെയാണ് എട്ട് ജില്ലകളില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 13 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യാതൊരുവിധ മുന്നറിയിപ്പും നല്‍കാതെയാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് നിയമത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും മുന്‍പ് ഇത്തരം സാഹചര്യങ്ങളില്‍ ഫലപ്രദമായ ഇടപെടലുകള്‍ കോടതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
കോവിഡ് ലോക്ഡൗണ്‍ സമയത്ത് കേന്ദ്രത്തിൻ്റെ വീഴ്ച മൂലം കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്ത് പ്രതിസന്ധി നേരിട്ടപ്പോള്‍ സ്വമേധയാ കേസെടുത്ത നടപടിയും കത്തില്‍ ചൂണ്ടിക്കാട്ടി


