ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിൽ ബോറിസ് ജോണ്സണ് തുടരും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പക്ഷത്തെ വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയതോടെയാണ് പ്രധാനമന്ത്രി തുടരാന്‍ ബോറിസ് ജോണ്സണ് അവസരമൊരുങ്ങിയത്.
59 ശതമാനം പിന്തുണ നേടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയത്. വോട്ടെടുപ്പില്‍ 211 അനുകൂല വോട്ടുകളാണ് ബോറിസ് നേടിയത്. 148 പേര് എതിര്‍ത്തു.
കോവിഡ് വിലക്കുകൾക്ക് ഇടയിലും മദ്യസൽക്കാരങ്ങൾ നടത്തുകയും പങ്കാളിയാവുകയും ചെയ്ത സംഭവത്തിൽ ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
ഇപ്പോൾ, രാജ്യത്ത് മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കാണ് വിരാമമാകുന്നത്. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ചട്ടം ലംഘിച്ച് മദ്യസല്‍ക്കാരങ്ങള്‍ നടന്നതായി അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു
ഇതിനെ തുടര്‍ന്ന് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എംപിമാരുള്‍പ്പെടെ പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡോണിങ് സ്ട്രീറ്റ് ഉദ്യാനത്തില്‍ ബോറിസ് ജോണ്സന് അടക്കമുള്ളവര്‍ പങ്കെടുത്ത മദ്യസല്‍ക്കാരത്തിന്റെ ഫോട്ടോ ‘ദ് ഗാര്ഡിയന്’ ദിനപത്രം പുറത്തുവിട്ടു.
മദ്യവിരുന്നില്‍ പങ്കെടുത്തതായി സമ്മതിച്ച ബോറിസ് ജോണ്സണ് പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം ഭരണപക്ഷ എംപിമാരും ജോണ്‍സന്റെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി.തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കഴിഞ്ഞയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.


