2002-ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുഞ്ഞുങ്ങളെ ഉൾപ്പെടെ കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളുടെ മോചനവുമായി ബന്ധപെട്ട് ബില്‍ക്കിസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോചനം സംബന്ധിച്ച തീരുമാനം എടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് തള്ളിയത്. ജസ്റ്റിസ്മാരായ അജയ് രസ്‌തോഗി, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി ചേമ്പറില്‍ പരിഗണിച്ച് തള്ളിയത്.
മോചനം ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി മെയ് 13 ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോചനം സംബന്ധിച്ച തീരുമാനം എടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് തള്ളിയത്.
കേസിന്റെ വിചാരണ മഹാരാഷ്ട്രയില്‍ നടന്നതിനാല്‍, ഗുജറാത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോചനം സംബന്ധിച്ച തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്നാണ് ബില്‍ക്കിസ് ബാനു പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മഹാരാഷ്ട്ര സര്‍ക്കാരാണ് മോചന അപേക്ഷയില്‍ തീരുമാനം എടുക്കേണ്ടത് എന്നും പുനഃപരിശോധന ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. അതേസമയം കേസിലെ പതിനൊന്ന് പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ബില്‍ക്കിസ് ബാനു നല്‍കിയ റിട്ട് ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് മുഖ്യ കേസ്. ഇതില്‍ 11 പ്രതികളെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പ്രതികളുടെ ശിക്ഷ 2017-ല്‍ ബോംബെ ഹൈക്കോടതിയും ശരിവെച്ചിരുന്നു. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഈ കേസ് ഉണ്ടായത്.
ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്
2002ലെ ഗോധ്ര കലാപത്തില്‍ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കേസില്‍ 11 പ്രതികളുടെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് കോടതി അനുമതി നല്‍കിയിരുന്നു. സൂപ്രീംകോടതിയുടെ മെയിലെ ഉത്തരവിനെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനോ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്. ശിക്ഷാകാലാവധി പൂര്‍ത്തിയാകും മുന്‍പ് ഗുജറാത്ത് സര്‍ക്കാര്‍ 11 പ്രതികളെ മോചിപ്പിച്ചതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നത്.
കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. 2008ല്‍ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


