സുനന്ദ പുഷ്‌കറിൻ്റെ മരണത്തിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഡല്‍ഹി പൊലീസ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. സുനന്ദ പുഷ്‌കര്‍ കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നായിരുന്നു ഡല്‍ഹി പൊലീസ് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജിയില്‍ ഫെബ്രുവരി ഏഴിന് വിശദമായ വാദം കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു.
പൊലീസ് ആരോപിക്കുന്ന കുറ്റങ്ങള്‍ ചുമത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തിയാണ് സി.ബി.ഐ. കോടതി തരൂരിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെയാണ് ഡല്‍ഹി പോലീസ് ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സി.ബി.ഐ. കോടതിയുടെ വിധിക്കെതിരേ പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് അപ്പീല്‍ ഫയല്‍ ചെയ്തതിരിക്കുന്നത്.


