Monday, February 23, 2026

ഭീതിവിതച്ച കടുവയെ പിടികൂടാനായില്ല, കുരുക്കു മുറുകി ചത്തതിന് ജനങ്ങൾക്ക് എതിരെ വനം വകുപ്പ്, ജനരോഷം താങ്ങാനാവാതെ രാഷ്ട്രീയ പാർട്ടികൾ

പൊന്‍മുടിക്കോട്ടയില്‍ ഭീതിപരത്തിയ കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ തോട്ടമുടമയുടെപേരില്‍ വനംവകുപ്പ് കേസെടുത്തു. ജീവിതം തന്നെ പ്രതിസന്ധിയിലാക്കിയ കടുവ ചത്തതിന് വനം വകുപ്പ് ജനങ്ങൾക്ക് എതിരെ പ്രതികാര നടപടികളുമായി എത്തിയത് വൻ പ്രതിഷേധം ഉയർത്തി. എന്നാൽ കേസുമായി വനം വകുപ്പ് നടപടി തുടർന്നു. ചത്ത കടുവയെ കണ്ടെത്തിയ തോട്ടത്തിന്റെ ഉടമയായ പള്ളിയാലില്‍ മുഹമ്മദിന്റെ പേരിലാണ് വന്യജീവിസംരക്ഷണനിയമത്തിലെ വേട്ടയാടല്‍ നിരോധനനിയമപ്രകാരം കേസെടുത്തത്.

കടുവ ഷെഡ്യൂള്‍ഡ് ഒന്നില്‍പ്പെട്ട ജീവിയാണ്. കര്‍ശന നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ബുധനാഴ്ച വൈകീട്ടാണ് അന്പുകുത്തി പാടിപറന്പിലെ മുഹമ്മദിന്റെ തോട്ടത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഒന്നരവയസ്സുള്ള കടുവയെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ഈ സംഭവമുണ്ടായതെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്.

തന്റെ പറമ്പില്‍ അതിക്രമിച്ചുകയറി കുരുക്ക് സ്ഥാപിച്ചവരെ എത്രയുംവേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പള്ളിയാലില്‍ മുഹമ്മദ് അമ്പലവയല്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതിനല്‍കി. താന്‍ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസമനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തന്റെ പറമ്പില്‍നിന്ന് കഴിഞ്ഞദിവസം കടുവയെ കഴുത്തില്‍ കുരുക്കുമുറുകി ചത്തനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തന്റെ ഭൂമിരേഖയുടെ പകര്‍പ്പ് വാങ്ങിക്കൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ സ്വകാര്യതോട്ടമുടമയുടെപേരില്‍ കേസെടുത്തതില്‍ പ്രദേശത്ത് പ്രതിഷേധവും ശക്തമാണ്. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കഴിയുന്ന ആള്‍ക്കെതിരേയാണ് വനംവകുപ്പ് നടപടിയുമായി മുന്നോട്ടുനീങ്ങുന്നതെന്നും ഇത് കര്‍ഷകരോടുള്ള വെല്ലുവിളിയാണന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് മഹസര്‍ തയ്യാറാക്കാനായി വ്യാഴാഴ്ച വൈകീട്ടോടെ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധത്തെത്തുടര്‍ന്ന് തിരികെപ്പോകേണ്ടിവന്നു.

കുപ്പക്കൊല്ലി, പൊന്മുടിക്കോട്ട, അമ്പുകുത്തി, എടക്കല്‍, പാടിപറമ്പ് ഭാഗങ്ങളില്‍ 12 വളര്‍ത്തുമൃഗങ്ങള്‍ കടുവയുടെ ആക്രമണത്തില്‍ രണ്ടുമാസത്തിനിടെ കൊല്ലപ്പെട്ടിരുന്നു. രണ്ടുമാസംമുമ്പ് കുപ്പമുടിയില്‍ പത്തുവയസ്സുള്ള പെണ്‍കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടിരുന്നു. അതിനൊപ്പമുണ്ടായിരുന്ന കുഞ്ഞാണിത്. പ്രദേശത്ത് മറ്റൊരു കടുവകൂടിയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച വൈകീട്ട് അമ്പുകുത്തി വെള്ളച്ചാട്ട പരിസരത്ത് അമ്പുകുത്തി മലയില്‍നിന്ന് പുലിയിറങ്ങി റോഡുമുറിച്ചുകടന്ന് ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ കണ്ടെത്തിയത്.

കുപ്പാടി ഫോറസ്റ്റ് വെറ്ററിനറി ലാബില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് വൈല്‍ഡ് ലൈഫ് സര്‍ജന്‍മാരായ ഡോ. അരുണ്‍ സത്യന്‍, ഡോ. അജേഷ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വനം വകുപ്പിനും ജനങ്ങൾക്കും ഇടയിൽ രാഷ്ട്രീയ നാടകങ്ങൾ

കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികാരനടപടികളിലേക്ക് വനംവകുപ്പ് കടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.

പൊന്‍മുടിക്കോട്ടയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമയുടെപേരില്‍ കേസെടുത്ത വനംവകുപ്പിന്റെ നടപടിയില്‍ സി.പി.ഐ. പ്രതിഷേധിച്ചു. അന്യായമായി കൃഷിക്കാരെ ഉപദ്രവിച്ചാല്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുംജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...