മംഗളൂരു സ്‌ഫോടനത്തില്‍ പ്രതിയായ മുഹമ്മദ് ഷാരിഖ് ആലുവയില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ കേരള പോലീസും കേസ് അന്വേഷണത്തിൽ പങ്കാളിയായി. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി മംഗളൂരുവിലെത്തി.
ബോംബ് നിര്‍മാണത്തിനാവശ്യമായ ചില സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴിയാണ് ഷാരിഖ് വാങ്ങിയതെന്ന് കര്‍ണാടക പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആലുവയിലെ വിലാസത്തിലാണ് ഈ സാമഗ്രികള്‍ എത്തിയിരുന്നതെന്നും കണ്ടെത്തി. ഇതോടെയാണ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. മാത്രമല്ല, കോയമ്പത്തൂരില്‍ കാറില്‍ സ്‌ഫോടനമുണ്ടായതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ കോയമ്പത്തൂരില്‍ പോയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കോയമ്പത്തൂരില്‍നിന്ന് മധുര, നാഗര്‍കോവില്‍ വഴിയാണ് ഷാരിഖ് ആലുവയിലെത്തിയത്. ആലുവയിലെ ഒരു ഹോട്ടലിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്നാണ് സൂചന.
ശനിയാഴ്ചയാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനായ ഷാരിഖിനും പരിക്കേറ്റു. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. സ്ഫോടനം നടന്ന ഓട്ടോയില്‍നിന്ന് പ്രഷര്‍ കുക്കറും ബാറ്ററികളും പോലീസ് കണ്ടെടുത്തിരുന്നു.
പരിക്കേറ്റ് ചികിത്സയിലുള്ള പ്രതിയുടെ ചിത്രങ്ങള്‍ ബന്ധുക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. തീര്‍ഥഹള്ളി സ്വദേശിയായ മുഹമ്മദ് ഷാരിഖ് സെപ്റ്റംബര്‍ മാസം മുതല്‍ ഒളിവില്‍ കഴിഞ്ഞുവരികയാണെന്നും തീവ്രവാദസംഘടനയായ അല്‍ഹിന്ദുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു.
മംഗളൂരുവിലെ കെട്ടിടങ്ങളില്‍ താലിബാനെയും ലഷ്‌കര്‍ ഇ-തൊയിബയെയും പിന്തുണച്ചുള്ള ചുമരെഴുത്ത് നടത്തിയതിന്റെ പേരില്‍ ഷാരിഖിനെ 2020-ല്‍ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് യു.എ.പി.എ ചുമത്തി. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി അടുത്തിടെ ശിവമോഗയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലും പ്രതിയായി. കേസില്‍ പ്രതിചേര്‍ത്തതോടെ ഇയാള്‍ വീട്ടില്‍നിന്ന് മുങ്ങുകയും ഒളിവില്‍ കഴിഞ്ഞുവരികയുമായിരുന്നു.