തെലങ്കാനയില്‍ വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു. 80-കാരനായ രാമസ്വാമിയാണ് മരിച്ചത്. മകൻ്റെ സ്കൂട്ടർ ബാറ്ററി വീടിനകത്ത് ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം. രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകന്‍ പ്രകാശ്, മരുമകള്‍ കൃഷ്ണവേണി എന്നിവര്‍ക്ക് പരിക്കേൽക്കയും ചെയ്തു.
തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്ന് എടുത്തുമാറ്റി വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ബാറ്ററി പൊട്ടിത്തെറിച്ച് തീപടരുകയായിരുന്നു. രാമസ്വാമിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഭാര്യയ്ക്കും മകനും മരുമകള്‍ക്കും പൊള്ളലേറ്റത്.
രാമസ്വാമിയുടെ മകന്‍ പ്രകാശ് ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി ഈ ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രകാശ് ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമർശനം ശക്തമായി. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഇതിനെതിരെ പ്രതികരിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായും സമിതി ആവശ്യമായ നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്നും മന്ത്രി വ്യാഴാഴ്ച പറഞ്ഞു.
കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും തകരാറുള്ള മുഴുവന്‍ വാഹനങ്ങളും തിരിച്ചുവിളിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഉത്തരവിടുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കമ്പനികൾ ആവശ്യമായ മുൻകരുതലുകൾ ഇല്ലാതെ വിപണിയിലെ ആവശ്യം മുൻനിർത്തി ഇലക്ട്രിക് വണ്ടികൾ ഇറക്കുന്നത് ദുരന്തമായി മാറുകയാണ്.