കേരളത്തിൽ മദ്യവില വീണ്ടും വർധിപ്പിക്കുന്നു. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിന് വിൽപ്പന നികുതി കൂട്ടാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഡിസ്റ്റ്ലറികളിൽ നിന്നും ഈ തുക ഈടാക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ ഉടമകൾ സമ്മർദ്ദ തന്ത്രത്തിലായിരുന്നു. ഇതിൻ്റെ ഒരു വിഹിതം ഉപഭോക്താക്കളിൽ നിന്നു തന്നെ ഈടാക്കാനാണ് തീരുമാനം. വരുന്ന നിയമസഭാ സമ്മേളനത്തിൽ വിൽപ്പന നികുതി വർധിപ്പിക്കുന്നതിന് ജി.എസ്.ടി. നയമത്തിൽ ഭേദഗതി വരുത്തും.
വിൽപ്പന നികുതിയിൽ നാല് ശതമാനം വർധനവ് വരുത്താനാണ് ധാരണ. പൊതുവിപണിയിലെ വിലയിൽ രണ്ട് ശതമാനത്തിന്റെ വർധനവ് മാത്രമേ പ്രതിഫലിക്കൂ എന്നാണ് സർക്കാർ വിശദമാക്കുന്നത്
മദ്യകമ്പനികളുടെ തന്ത്രം വിജയിച്ചു
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന് വിറ്റുവരവ് ടാക്സ് ഉണ്ടായിരുന്നു. അഞ്ച് ശതമാനമായിരുന്നു ടാക്സ്. ഇത് ഒഴിവാക്കുന്നതിനായി മദ്യ കമ്പനികൾ സർക്കാരിനുമേൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. ഉത്പാദനം നിർത്തിവെച്ചും വിതരണം നിർത്തിവെച്ചുമായിരുന്നു സമ്മർദ്ദം. ഇതോടെ കുറഞ്ഞ വിലയിലുള്ള മദ്യം സംസ്ഥാനത്ത് ലഭ്യമല്ലാതായി. ഇതേത്തുടർന്നാണ് മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
ഇതുമൂലം 150 കോടി രൂപയുടെ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാകുക. ഈ നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് മദ്യത്തിന്റെ വില വർധിപ്പിക്കുന്നത്. പത്ത് രൂപ മുതല്‍ പതിനഞ്ച് രൂപ വരെ മദ്യത്തിന്റെ വിലയിൽ വർധന വരാൻ സാധ്യതയുണ്ട്. ഇപ്പോൾ ഏറ്റവും അധികം നികുതി മദ്യത്തിന് മേൽ ഈടാക്കുന്ന സംസ്ഥാനമാണ് കേരളം


