മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം സര്‍വീസുണ്ടെങ്കില്‍ ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്ന വിഷയമാണ് ഇനി ഏറ്റെടുക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നടക്കുന്നത് തട്ടിപ്പാണ്. നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്. ഗവർണർ പറഞ്ഞു.
സർവ്വകലാശാലകളിളെ രാഷ്ട്രീയ തിരുകി കയറ്റൽ പരസ്യമായി വിവാദത്തിലേക്ക് എത്തിച്ച ശേഷമാണ് ഗവർണറുടെ അടുത്ത നീക്കം. പൊതുവെ ഭരണത്തിലെത്തുന്നവർ ആവർത്തിക്കാറുള്ള പരസ്യമായ അഴിമതിയാണ് ഗവർണർ പുതിയ പരിചയാക്കുന്നത്. ഇത് കാരണം പക്ഷവും പ്രതിപക്ഷവും എല്ലാം എതിർ ചേരിയിലാവുന്നു. കമ്പനി ബോർഡ് കോർപ്പറേഷനുകളിലും ബഹുഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളിലും എല്ലാം ഇത്തരം കക്ഷി രാഷ്ട്രീയ റിസർവ്വേഷനുകൾ ഉണ്ട്. ഇവയ്ക്ക് എതിരെ പൊതു ജനത്തിന് കടുത്ത അമർഷം ഉണ്ടെങ്കിലും നിശ്ശബ്ദ കാണികളാവുന്നതാണ് പതിവ്. ഇതിനെയാണ് ഗവർണർ പുതിയതായി ഉന്നം വെയ്ക്കുന്നത്.
യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരും ? – ഗവർണർ ആരിഫ് മഹമ്മദ് ഖാൻ ചോദിച്ചു.
25 സ്റ്റാഫ്, രണ്ടു വർഷം കഴിഞ്ഞാൽ മരണം വരെ പെൻഷൻ
ഓരോ മന്ത്രിമാരും 25-ഓളം പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു. തട്ടിപ്പാണ് നടക്കുന്നത്. അത് നിര്‍ത്തലാക്കാന്‍ നിയമപരമായി നിര്‍ദേശിക്കാനാകില്ല. എന്നാല്‍ ഇത് ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളില്‍ മാറുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയവും ഉയർത്തുന്നത്.


