മന്ത്രി സജി ചെറിയാൻ രാജിവച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ കുറിച്ച് നടത്തിയ പരാമർശങ്ങളാണ് മന്ത്രിയെ കുരുക്കിലാക്കിയത്. സ്വതന്ത്രമായ തീരുമാനപ്രകാരമാണ് രാജിയെന്ന് സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ഞാന്‍ എന്റേതായ ഭാഷയും ശൈലിയുമാണ് ഉപയോഗിച്ചത്. ഒരിക്കല്‍ പോലും ഇത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഞാന്‍ കരുതിയില്ല. അങ്ങനെ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല. ഇക്കാര്യം ഇന്നലെ നിയമസഭയില്‍ തന്നെ വ്യക്തമാക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ അവഹേളിച്ചു, പാർട്ടിയും നിസ്സഹായമായി
സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി തീരുമാനം വൈകുന്നേരം വാര്‍ത്താസമ്മേളനം നടത്തിയാണ് സജി ചെറിയാന് രാജി പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പങ്കെടുത്ത സിപിഎം അവയ്ലബിള് സെക്രട്ടേറിയറ്റ് നേരത്തെ ചേര്‍ന്നിരുന്നുവെങ്കിലും രാജിവെക്കുന്നില്ലെന്നായിരുന്നു യോഗത്തിന് ശേഷം ഇറങ്ങി വന്ന സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഉചിതമായ നടപടിയുണ്ടാകുമെന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. അടുത്ത ദിവസം സമ്പൂര്‍ണ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ രാജിവെക്കുകയായിരുന്നു.
വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്.
രാജി സ്വതന്ത്രമായ തീരുമാനമാണ്, ഭരണഘടനാ സംരക്ഷണം രാഷ്ട്രീയ ഉത്തരവാദിത്തമാണെന്നും സജി ചെറിയാന് പറഞ്ഞു.
വിവാദ പരാമർശം
മല്ലപ്പള്ളിയില്‍ നൂറിന്റെ നിറവില്‍ എന്ന പരിപാടിയിലാണ് സജി ചെറിയാന് വിവാദ പ്രസംഗം നടത്തിയത്.
”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള് എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന് പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും”-………
പ്രതിപക്ഷം ഒന്നിച്ചു നിന്നു…
സജി ചെറിയാനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇന്ന് നിയമസഭ എട്ട് മിനിറ്റ് മാത്രമാണ് ചേരാനായത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് അറിയിക്കുകയായിരുന്നു.
വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുക്കും
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ഫിഷറീസ്, ഫിഷറീസ് സര്‍വകലാശാല, സാംസ്കാരികം, ചലച്ചിത്ര വികസന കോര്പറേഷന്, ചലച്ചിത്ര അക്കാദമി, കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, യുവജനകാര്യം എന്നിവയുടെ ചുമതലയാണ് സജി ചെറിയാനുണ്ടായിരുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ രാജി വയ്ക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാന്.
വിവാദങ്ങൾക്കിടെ വീണ വിക്കറ്റ്
സ്വപ്നയുടെ ആരോപണങ്ങളിലൂടെ സ്വർണക്കടത്ത് വിവാദം ചൂടുപിടിച്ചതിന് പിന്നാലെ എസ്എഫ്ഐ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതും എകെജി സെന്ററിന് നേരെയുള്ള ആക്രമണവും പിസി ജോർജിന്റെ അറസ്റ്റുമുണ്ടാക്കിയ ചൂട് മടങ്ങും മുമ്പാണ് ഏറെ വിവാദമായ പരാമർശം സജി ചെറിയാൻ നടത്തിയത്.
പിന്നിട്ട വഴികൾ പോരാട്ടത്തിൻ്റേത്
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള ചെങ്ങന്നൂര്‍ മണ്ഡലത്തെ തുടര്‍ച്ചയായി രണ്ടു തവണ ചുവപ്പിച്ചാണ് സജി ചെറിയാന് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ തന്റെ ഇടം അരക്കിട്ടുറപ്പിച്ചത്. രണ്ടാം പിണറായി വിജയന് സര്‍ക്കാരില്‍ സാംസ്കാരിക വകുപ്പ് മന്ത്രിയുമായി.
എംഎല്‍എ കെ.കെ.രാമചന്ദ്രന് നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് 2018-ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയാണ് സജി ചെറിയാന് ആദ്യം കേരള നിയമസഭയിലെത്തിയത്. മൂന്ന് വര്‍ഷം കൊണ്ട് ചെങ്ങന്നൂരുകാരുടെ ജനപ്രിയ എംഎല്‍എയായി. മഹാപ്രളയത്തിലും ദുരിതകാലത്തും നാട്ടുകാര്‍ക്കൊപ്പം നിന്ന എംഎല്‍എയെന്ന് ഖ്യാതി നേടിയ സജി ചെറിയാനെ 32,093 വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിയാണ് 2021 ല്‍ രണ്ടാമതും നാട്ടുകാര്‍ നിയമസഭയിലേക്കയച്ചത്. മന്ത്രിസഭ രൂപീകരണത്തില്‍ ഇടതുപക്ഷം പരിഗണിച്ച സാമൂദായിക സമവാക്യങ്ങള്‍ കൂലി അനുകൂലമായതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായി. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലും സജി ചെറിയാന് ഇടം നേടാനായി. 2018ല്‍ തുടങ്ങി പൊടുന്നനെയുള്ള വളര്‍ച്ചയായിരുന്നു ഇക്കാലയളവില്‍ സജി ചെറിയാന് നടത്തിയത്.


