പ്രായം റിവേഴ്സ് ഗിയറിലെന്ന് ഓരോ പുതിയ ഫോട്ടോയ്ക്ക് താഴെയും ആരാധകര്‍ കമന്‍റ് ചെയ്യുന്ന സൂപ്പര്‍താരത്തിന്‍റെ 71-ാം പിറന്നാള്‍ ആണ് സെപ്റ്റംബര്‍ ഏഴ്. നടനെന്ന നിലയിൽ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ 400-ലധികം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകളിലെ ചിത്രങ്ങളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വൈറലായി ആരാധകൻ
എല്ലാ പ്രായത്തിലും ആരാധകരുള്ള താരമാണ് മമ്മൂട്ടി. കൗമാരക്കാരനായ ഒരു ആരാധകന്‍ മമ്മൂട്ടിയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് സൈക്കിളില്‍ പായുന്നതിന്‍റെ വീഡിയോയാണ് രമേശ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കാര്‍ വരുന്നത് ദൂരെനിന്നേ കണ്ട കുട്ടി മൊബൈല്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് വേഗത്തില്‍ സൈക്കിള്‍ ചവിട്ടുന്നുണ്ട്. മുന്നിലേക്ക് നോക്കുമ്പോഴും പിന്നിലൂടെ വരുന്ന കാറിനെ ലക്ഷ്യമാക്കി തിരിച്ചുപിടിച്ചിരിക്കുകയാണ് ക്യാമറ. കാര്‍ അടുത്തെത്തുമ്പോള്‍ വലിയ ആവേശത്തോടെ ഇക്കാ, ടാറ്റാ എന്ന് പറയുകയാണ് കുട്ടി ആരാധകന്‍. വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇത് കേള്‍ക്കുകയും കുട്ടിയെ കൈ വാശി കാണിക്കുന്നുമുണ്ട്. ഒരു പുഞ്ചിരിയും മമ്മൂട്ടിയുടെ മുഖത്തുണ്ട്. ‘അകത്തും പുറത്തും സ്നേഹത്തോടെ…’ എന്നാണ് വീഡിയോയ്ക്ക് പിഷാരടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
പുതിയ പ്രോജക്ടുകൾ നിറയെ
നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്‍റെ റോഷാക്ക്, ബി ഉണ്ണികൃഷ്ണന്‍റെ ക്രിസ്റ്റഫര്‍, നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവയാണ് അവ. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ആണ്. കടുഗണ്ണാവ ഒരു യാത്ര എന്ന കഥയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.


