മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാവാന്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സമ്മതിച്ചത് പ്രധാനമന്ത്രിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. അമിത്ഷായുടെ നിർബന്ധ പ്രകാരമാണ് അവസാന നിമിഷം ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രി പദത്തിൽ എത്തിയത്.
ഫഡ്‌നാവിസിന് മഹാരാഷ്ട്രയില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിയാം. അദ്ദേഹത്തിന്റെ കൃത്യമായ രാഷ്ട്രീയ ഇടപെടലുകളും കണക്കുകൂട്ടലുകളുമില്ലാതെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നടക്കില്ലായിരുന്നു. സര്‍ക്കാരിന്റെ ഭാഗമാവില്ലെന്നായിരുന്നു ഫഡ്‌നാവിസ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി രണ്ട് തവണ ഈ ആവശ്യം ഉന്നയിച്ച് ഫഡ്‌നാവിസിനെ വിളിച്ചു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും മുതിര്‍ന്ന ബിജെപി നേതാക്കളിലൊരാള്‍ പ്രതികരിച്ചു.
സര്‍ക്കാരിന്റെ ഭാഗമാവില്ലെന്ന പ്രഖ്യാപനം ഫഡ്‌നാവിസ് നടത്തുമെന്ന് കൂടെയുള്ള ആര്‍ക്കും അറിയില്ലായിരുന്നു. അങ്ങനെ പറയാന്‍ ആരും അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിട്ടില്ല. എന്നാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് മഹാരാഷ്ട മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്ദേ സത്യപ്രതിജ്ഞ ചെയ്തത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവുമെന്നായിരുന്നു വാർത്തകൾ. അപ്രതീക്ഷിതിമായാണ് ഷിന്ദേയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്. ഇത് അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണെന്ന് വാർത്തകളുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഭാഗമാവില്ലെന്ന് ഫഡ്‌നാവിസ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.


