എയ്‌ഡഡ് മെഡിക്കൽ കോളേജിലെ മാനേജ്‌മെൻ്റ് ക്വാട്ട പ്രവേശനത്തിൽ സമ്പൂർണ്ണ അധികാരം നേടാനായി എൻ.എസ്.എസ്. നൽകിയ ഹർജി സുപ്രീം കോടതിയും തള്ളി. എയ്‌ഡഡ് ഹോമിയോ മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്‌മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനത്തിൽ മാനേജ്മെൻ്റിന് ഇഷ്ടം പോലെ പ്രവേശനം നടത്താവുന്ന നിയമാവകാശത്തിനായിരുന്നു ശ്രമം. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കൊഹ്‌ലി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
ഭേദഗതിയിലൂടെ സർക്കാർ പഴുതടച്ചു, സാധ്യത തേടി എൻ എസ് എസ്
2017ൽ പാസാക്കിയ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്താണ് എൻ.എസ്.എസ്. സുപ്രീം കോടതിയെ സമീപിച്ചത്. മാനേജ്മെൻ്റുകൾക്ക് ഇഷ്ടം പോലെ പ്രവേശനം നിയന്ത്രിക്കയും നിശ്ചയിക്കയും ചെയ്യാവുന്ന നിയത്തിലെ പഴുതാണ് സർക്കാർ ഭേദഗതിയിലൂടെ തടഞ്ഞത്.
ഭേദഗതിപ്രകാരം പതിനഞ്ച് ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശത്തിന് സംസ്ഥാന ഫീസ് നിർണയ സമിതിയുടെ അനുമതി ആവശ്യമാണ്. പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ രേഖകളും മറ്റും പരിശോധിക്കാൻ സമിതിക്ക് അധികാരം ഉണ്ടായിരിക്കും.
എന്നാൽ എയ്‌ഡഡ് കോളേജുകളിലെ പതിനഞ്ച് ശതമാനം സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശനത്തിൽ തങ്ങൾക്ക് മാത്രമാണ് അധികാരം എന്നായിരുന്നു എൻ.എസ്.എസ്. വാദം.
മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ എയ്‌ഡഡ് കോളേജുകളേയും, അൺ എയ്‌ഡഡ് കോളേജുകളേയും ഒരു പോലെ കാണാൻ കഴിയില്ലെന്ന് ആയിരുന്നു എൻ.എസ്.എസ്. നിലപാട്. ഈ വാദം അംഗീകരിക്കാൻ ഹൈക്കോടതിയും തുടർന്ന് സുപ്രീം കോടതി തയ്യാർ ആയില്ല.
എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയും, സചിവോത്തപുരം എൻ.എസ്.എസ്. ഹോമിയോ കോളേജിന്റെ ചെയർമാനുമായ ജി. സുകുമാരൻ നായർ, കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബിന്ദുകുമാരി എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത്. കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതിയിലെ 2 (പി) വകുപ്പ് ചോദ്യം ചെയ്താണ് എൻ.എസ്.എസ്. സുപ്രീം കോടതിയെ സമീപിച്ചത്.
എയ്‌ഡഡ് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിൽ നിയന്ത്രണം കൊണ്ട് വരുന്നത് ടിഎംഎ പൈ കേസിലെ വിധിയുടെ ലംഘനം ആണെന്നും എൻ.എസ്.എസിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
എൻ.എസ്.എസ്. നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സർക്കാർ പണം നൽകുന്ന എയ്‌ഡഡ് മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടി ക്രമങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് ആയിരുന്നു ഹൈക്കോടതി വിധി.


