മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിന് ചിത്ര സഹിതം മറുപടി നല്‍കി സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങള്‍ അവർ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. മുൻ മന്ത്രിമാരായ തോമസ് ഐസ്ക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരെ ഉൾപ്പെടെ മാനനഷ്ട കേസ് നൽകാൻ വെല്ലുവിളിച്ചാണ് പോസ്റ്റ്.
ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനും വാദങ്ങള്‍ക്കുമുള്ള വിനീതമായ മറുപടിയാണിതെന്നും ഇതൊരു ഓര്‍മപ്പെടുത്തലാണെന്നും ചിത്രങ്ങള്‍ക്കൊപ്പം സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് അദ്ദേഹത്തെ ഒന്നും ഓര്‍മിപ്പിക്കുന്നില്ലെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ഥിക്കുകയാണെന്നും ബാക്കി തെളിവുകളെല്ലാം താന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കാമെന്നും സ്വപ്‌ന പറഞ്ഞു.
ശ്രീരാമകൃഷ്ണന്റെ സ്വകാര്യചിത്രങ്ങളും അദ്ദേഹത്തിനൊപ്പം സ്വപ്‌നയും സരിത്തും നില്‍ക്കുന്ന ചിത്രങ്ങളുമാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുള്ളത്. മദ്യക്കുപ്പിയുടെ ഒരു ചിത്രവും ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും സ്വപ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ചിത്രവധം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്’ എന്ന തലക്കെട്ടോടെയുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പി.ശ്രീരാമകൃഷ്ണന്‍ തനിക്കെതിരേയുള്ള ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയിരുന്നത്. അസംബന്ധവും അസത്യപ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയതരം ആരോപണങ്ങളിലേക്ക് ശൈലി മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.കുടുംബത്തോടൊപ്പമാണ് ഔദ്യോഗിക വസതിയില്‍ താമസിച്ചിരുന്നത്. അവിടെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം നിരവധി പേര്‍ ഉണ്ടാകാറുണ്ട്. അവരുടെയെല്ലാം കണ്ണുവെട്ടിച്ച് അവിടേക്ക് ആരെങ്കിലും ഒറ്റയ്ക്ക് വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം തനിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
ആരോപണങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ടുപോകാനാവൂ എന്നും വ്യക്തമാക്കി.
തോളിൽ കൈയിട്ടത് കള്ളം, കടകംപള്ളി
തോളില്‍ പിടിച്ച് ഫോട്ടോയെടുത്തെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം വ്യാജമാണെന്നും സ്വപ്‌നയ്‌ക്കൊപ്പം താന്‍ ഫോട്ടോയെടുത്തിട്ടില്ലെന്നും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ അവരുടെ വീട്ടില്‍ പോയി എന്നതാണ് ആദ്യത്തെ ആക്ഷേപം. രാമപുരത്താണ് അവരുടെ വീട്. അവിടെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രവാസി സംഘടനയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിന് മന്ത്രിയെന്ന നിലയില്‍ പോയിരുന്നു. ചടങ്ങിന് വൈകിയാണ് എത്തിയത്. ചടങ്ങ് കഴിഞ്ഞശേഷം സംഘാടകരുടെ നിര്‍ബന്ധപ്രകാരം ഞാനടക്കം ചടങ്ങില്‍ പങ്കെടുത്ത എല്ലാ നേതാക്കളും ഓഫീസിന്റെ നേരേ എതിര്‍വശത്തുള്ള വീട്ടില്‍പോയി ചായ കുടിച്ചു. അത് അവരുടെ വീടാണെന്ന് അവിടെ ചെന്നശേഷമാണ് മനസിലായത്. അഞ്ചോ പത്തോ മിനിറ്റ് ചായ കുടിക്കാനെടുത്തു. തുടര്‍ന്ന് എല്ലാവരും ഒരുമിച്ചാണ് മടങ്ങിയത്.
ഫോട്ടോ എടുക്കുമ്പോള്‍ തോളില്‍ കൈയിട്ടു എന്നതാണ് മറ്റൊരു ആക്ഷേപം. അവരോടൊപ്പമുള്ള തന്റെ ഫോട്ടോയ്ക്ക് വേണ്ടി എല്ലാവരും പരിശ്രമിച്ചില്ലേ. എന്നിട്ട് സംഘടിപ്പിക്കാന്‍ സാധിച്ചോ. ഞാന്‍ അവരോടൊപ്പംനിന്ന് ഒരു ഫോട്ടോയും എടുത്തിട്ടില്ല.
അവരുടെ രണ്ട് പരിപാടികളില്‍ സ്ഥിരമായി കോണ്‍സുലേറ്റിന്റെ ക്ഷണപ്രകാരം പോകാറുണ്ട്. ഒന്ന് യുഎഇയുടെ സ്ഥാപകദിനം, അന്നത്തെ പ്രധാന അതിഥി ഞാനായിരിക്കും. രണ്ടാമത്തേത് കോവളത്ത് പെരുന്നാളിന്റെ ഭാഗമായി നടക്കാറുള്ള ആഘോഷ പരിപാടിയും. അതിലെല്ലാം ഞാന്‍ വൈകിയാണ് എത്താറുള്ളത്. അതിനാലാകും ഫോട്ടോ എടുക്കാന്‍ പറ്റാതിരുന്നത്. ഒരുതരത്തിലും അവരുടെ തോളില്‍ പിടിക്കുകയോ അവരോടൊപ്പം ചേര്‍ന്ന് ഫോട്ടോയെടുക്കുകയോ ചെയ്തിട്ടില്ല. ഫോട്ടോയുണ്ടെങ്കില്‍ അവര്‍ തന്നെ കൊടുക്കട്ടെ.
സഹോദരനെ കള്ളക്കേസില്‍ കുടുക്കാനായി ശ്രമിച്ചുവെന്നാണ് മറ്റൊരു ആരോപണം. ഞാന്‍ ആരെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരു പെണ്‍കുട്ടിക്ക് നീതി കിട്ടാനായി ഒരുമാസക്കാലം നീണ്ടുനിന്ന യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. അത് വാസ്തവമാണ്. മൂന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിനിക്ക് നീതി കിട്ടാന്‍ വേണ്ടിയാണ് വലിയ പോരാട്ടം നടത്തിയത് – കടകംപള്ളി പറഞ്ഞു


