മൂന്നാംക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ച അധ്യാപികയുടെപേരില്‍ കേസ് എടുക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. ചെവി പിടിച്ച് ഉയർത്തുകയും മുഖത്ത് അടിക്കുകയും ചെയ്ത കുട്ടി വീട്ടിലെത്തി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. താത്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരെ കേസ് എടുത്തു.
വെള്ളിയാഴ്ചയാണ് സംഭവം. ക്ലാസിലിരുന്ന് ഡെസ്‌കില്‍ താളം പിടിച്ചെന്ന് ആരോപിച്ച് അധ്യാപിക അടിക്കുകയും ചെവിക്ക് പിടിച്ച് ഉയര്‍ത്തുകയും ചെയ്‌തെന്നാണ് കുട്ടി പരാതിപ്പെട്ടത്. വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് അമ്മ, വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രി അധികൃതര്‍ ചൈല്‍ഡ്ലൈനില്‍ വിവരം അറിയിച്ചു.
കുട്ടിയുടെ കവിളിനും തൊണ്ടയ്ക്കും ചെവിക്കും വേദനയുണ്ടെന്ന് ഡോക്ടര്‍ പരിശോധനയിൽ കണ്ടെത്തി. താനല്ല താളം പിടിച്ചതെന്ന് പീരുമേട് മജിസ്‌ട്രേറ്റിന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഹാജരാകണമെന്നുകാണിച്ച് അധ്യാപികയ്ക്ക് നോട്ടീസ് നല്‍കുമെന്ന് വണ്ടിപ്പെരിയാര്‍ സി.ഐ. ഫിലിപ്പ് സാം പറഞ്ഞു. എ.ഇ.ഒയുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ അധികൃതര്‍ അധ്യാപികയെ ജോലിയില്‍നിന്ന് ഒഴിവാക്കി.


