ഗായകന്‍ സിദ്ധു മൂസേവാല കൊലക്കേസിലെ പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. അധോലോക സംഘാംഗങ്ങളായ ജഗ്‌രൂപ് സിങ് രൂപ, മന്നു കുസ്സ എന്ന മന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മണിക്കൂറോളം ഇരുഭാഗവും വെടിയുതിർത്തു. മൂസേവാലയ്ക്കു നേരെ വെടിയുതിര്‍ത്തവരില്‍ ഒരാളാണ് കൊല്ലപ്പെട്ട മന്‍പ്രീത് സിങ് എന്നാണ് പോലീസ് പറയുന്നത്.
അമൃത്സറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഭക്ന ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പഞ്ചാബ് പോലീസിന്റെ പ്രത്യേക കര്‍മസേനയാണ് പ്രതികളെ പിടികൂടുന്നതിന് ഗ്രാമത്തിലെത്തിയത്. ജഗ്‌രൂപ് സിങ് ആണ് ആദ്യം കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഒരു മണിക്കൂറോളം മന്‍പ്രീത് സിങ് പോലീസിന് നേരെ വെടിയുതിർത്ത് എതിർത്ത് നിന്നു. നാല് മണിയോടെയാണ് ഇയാളും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ചാനല്‍ ക്യാമറാമാനും കാലില്‍ വെടിയേറ്റു.
ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാല 2022 മേയ് 29ന് ആണ് കൊല്ലപ്പെട്ടത്. അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് മൂസേവാലയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് സിദ്ധുവിന്റെ കൊലപാതകത്തിനു പിന്നിലെന്നും ഈ സംഘത്തിലെ അംഗമായ ലക്കി, കാനഡയില്‍നിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ്, ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്നായി അറസ്റ്റുകള്‍ നടന്നിരുന്നു.


