ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സപ്പ് തുടങ്ങിയ സമൂഹമാധ്യമ ആപ്പുകളുടെ മാതൃകമ്പനിയായ ‘മെറ്റ’യെ തീവ്രവാദ സംഘടനയിൽപെടുത്തി റഷ്യ. ഈ വർഷാരംഭത്തിൽ മെറ്റ തീവ്രവാദ കമ്പനിയാണെന്ന് കാട്ടി ഒരു റഷ്യൻ കോടതി രാജ്യത്ത് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വിലക്കിയിരുന്നു. യുക്രൈനെതിരായ റഷ്യൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
ഒരു മാസത്തിനു ശേഷം മെറ്റ സിഇഒയും ഫേസ്ബുക്ക് സ്ഥാപകനുമായ മാർക്ക് സക്കർബെർഗ് ഉൾപ്പെടെയുള്ളവരെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യ വിദേശകാര്യ മന്ത്രാലയം വിലക്കി. തുടർന്നാണ് മെറ്റയെ റഷ്യ തീവ്രവാദ സംഘടനയിൽ പെടുത്തിയിരിക്കുന്നത്.


