റൊസാരിയോക്കാരൻ ലയണൽ ആന്ദ്രേസ് മെസിയുടെ പിറന്നാളാണ് ഇന്ന്. ലോക ഫുട് ബോളിലെ അതിശയ താരത്തിൻ്റെ 35 ാം പിറവി ദിനം. അത് ആരാധകരുടെ മുഴുവൻ പിറന്നാളാണ്.
നടക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയവന്ന് ഇന്ന് ഒരു ഫുട്ബോളിന് ചുറ്റും എന്ന പോലെ മത്സരിച്ച് ആരാധകരുണ്ട്. ചലനമുണ്ടാകില്ലെന്ന് പതിനൊന്നാം വയസിൽ തീർപ്പ് കൽപ്പിക്കപ്പെട്ട ഇടംകാലിൽ നിന്ന് പിറന്ന ഗോളുകൾ അത്രയും മനോഹമായി ആരാധകരുടെ ഹൃദയങ്ങളെ അലങ്കിരിക്കുന്നു.
പ്രായമേറുംതോറും വീര്യംകൂടുകയാണ് ലിയോണൽ മെസ്സിക്ക്. അർജന്‍റീന കുപ്പായത്തിൽ കൈവിട്ട കിരീടങ്ങൾക്ക് ഓരോന്നായി പകരം നൽകുന്ന കാലം കൂടിയാണിത്.
കൊതിപ്പിക്കുന്ന പ്രകടനം, കുതിപ്പേകുന്ന സാന്നിധ്യം
കോപ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ കലാശപ്പോരിൽ മാറക്കാനയുടെ മണ്ണിൽ വീഴ്ത്തിയാണ് മെസി ഇത്തവണ ആദ്യം കണ്ണീർ തുടച്ചത്. ലോകകപ്പിലും മൂന്ന് കോപ്പ അമേരിക്കയിലുമായി 4 ഫൈനലുകളിൽ കിരീടം കൈവിട്ട ശേഷമുള്ള തിരിച്ചുവരവായിരുന്നു അത്. ലാറ്റിനമേരിക്കൻ ടീമുകളേക്കാൾ കരുത്ത് യൂറോപ്പിനെന്ന ചർച്ചകൾക്കിടെ യൂറോ ചാംപ്യന്മാരായ ഇറ്റലിയെ ഈ വർഷം മെസ്സിപ്പട വീഴ്ത്തി.
ഖത്തറിലും കത്തിക്കയറുന്ന പ്രതീക്ഷ
ഇനി ലക്ഷ്യം ഖത്തറിലേക്കാണ്. മറ്റൊരു ലോകകപ്പിലേക്ക് കൂടി കണ്ണു വെച്ചാണ് മുന്നേറ്റം. അർജന്‍റീന ടീമിൻ്റെ പ്രതീക്ഷകളുടെ ഭാരം മെസിയുടെ ചുമലില്‍ തന്നെയാണ്. പതിനെട്ട് കാരറ്റ് സ്വർണം പൂശിയ ഒരു കിരീടം കൂടി ഉയർത്തണം. ഡിസംബർ പതിനെട്ടിന് ഖത്തറിലെ ലുസൈൽ ഐകോണിക് സ്റ്റേഡിയത്തിൽ സ്വർണത്താടിയുള്ള പത്താംനമ്പറുകാരൻ തന്നെ ഈ കപ്പ് ഉയർത്തുമെന്ന് ആരാധക ലോകം ഉറച്ചു വിശ്വസിക്കുന്നു.
ബാഴ്സലോണയിൽ നിന്ന് പിഎസ്‌ജിയിലെത്തിയ മെസിക്ക് പക്ഷെ ആദ്യ സീസൺ സമ്മാനിച്ചത് നിരാശയായിരുന്നു. ചാംപ്യന്‍സ് ലീഗ് കിരീടമെന്ന പി എസ് ജിയുടെ സ്വപ്നം സഫലമായില്ല. പക്ഷെ എംബപ്പെയും നെയ്മറും മെസിയും ചേരുന്ന സംഘം ചാംപ്യൻസ് ലീഗ് കിരീടം തന്നെയാണ് ഇത്തവണ ലക്ഷ്യമിടുന്നത്.
പിറന്നാൾ കുടുംബത്തിനൊപ്പം
വധിയാഘോഷത്തിനായി ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം സ്പെയിനിലാണ് മെസ്സി ഇപ്പോൾ.

കളിയുടെ നാൾവഴി
രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിനിടെ എണ്ണമറ്റ റെക്കോഡുകൾ നെഞ്ചോടു ചേർത്തു. ഫുട്ബാളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം. ബാഴ്സലോണയുടെ ലാ മാസി അക്കാദമിയിൽ തുടങ്ങി 17ാം വയസ്സിലാണ് സീനിയർ ടീമിന്റെ ഭാഗമായത്.
മെസ്സി മികവിൽ 2014 ൽ ലോകകപ്പ് ഫൈനലിലെത്തിയ അർജന്റീന 2021ൽ കോപ കിരീടവും സ്വന്തമാക്കി.
2009ൽ ആദ്യമായി ഏറ്റവും മികച്ച ഫുട്ബാളർക്കുള്ള ബാലൺ ദി ഓർ സമ്മാനിക്കപ്പെട്ട ശേഷം ശേഷം 2010, 2011, 2012 വർഷങ്ങളിലായി തുടർച്ചയായ മൂന്നു തവണ കൂടി നേടി ബാലൻ ദി ഓരായി.
സുവാരസിനും നെയ്മർക്കുമൊപ്പം എം.എസ്.എൻ ത്രയം നിറഞ്ഞുനിന്ന സുവർണ കാലത്ത് ബാഴ്സ മെസ്സിക്കൊപ്പം ലോകം നെഞ്ചിലേറ്റിയ ടീമായി. 2015ൽ പിന്നെയും ബാലൺ ദി ഓർ നേടിയ ശേഷം 2019ൽ ആറാമതും പദവി സ്വന്തമാക്കി റെക്കോഡുമിട്ടു.
മിന്നും ഗോളുകൾ
ബാഴ്സ നിരയിൽ 724 കളികലൊയി നേടിയത് 630 ഗോളുകൾ. അതുവഴി സ്പാനിഷ് ലീഗുകളിലെ സമാനതകളില്ലാത്ത ടോപ് സ്കോറർ. ലാ ലിഗയിലും 445 അടിച്ച് ടോപ് സ്കോറർ. അർജന്റീനക്കായി 80 ഗോൾ നേടി ടീമിന്റെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ പട്ടവും മാറോടു ചേർത്തു.
അർജന്റീന ഇതിഹാസം ഡീഗോ മറഡോണ തന്റെ പിൻഗാമിയായി വാഴ്ത്തി. 2012ൽ 69 കളികളിൽനിന്നായി നേടിയത് 91 ഗോളുകളാണ്. ഒരു കലണ്ടർ വർഷം ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഒരു വർഷം ബാലൺ ദി ഓറിനു പുറമെ ഫിഫ ലോക താരം, ലാ ലിഗയിലെ മികച്ച താരത്തിനുള്ള പിച്ചിച്ചി ട്രോഫി, ഗോൾഡൻ ബൂട്ട് പുരസ്കാരം എന്നിവയും സ്വന്തമാക്കി അപൂർവ നാഴികക്കല്ലും പിന്നിട്ടു. 2009-10 സീസണിലായിരുന്നു ചരിത്രം കാത്തുനിന്ന ആ നേട്ടം.
ഇത്രയും ഗോളുകൾ സ്വന്തമായി വലയിലെത്തിക്കുക മാത്രമല്ല ചെയ്തത്. താലത്തിലെന്ന പോലെ ബോൾ നൽകുന്ന അസിസ്റ്റുകളുമായി ടീമിന്റെ േപ്ലമേക്കറുമായി. 568 അസിസ്റ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. അതും ചരിത്രത്തിൽ സമാനതകളില്ലാത്തത്.


