ചീമേനി പുലിയന്നൂരില്‍ മോഷണത്തിനിടെ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. പുലിയന്നൂരിലെ റിട്ട. അധ്യാപികയായ ജാനകിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി വിശാഖ്(32) മൂന്നാം പ്രതി അരുണ്‍കുമാര്‍(30) എന്നിവരെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
ഗൂഢാലോചന, ഭവനഭേദനം, മോഷണം, വധശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. കേസിലെ രണ്ടാംപ്രതിയായിരുന്ന റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിടുകയും ചെയ്തു. കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
2017 ഡിസംബര്‍ 13-നാണ് ചീമേനി പുലിയന്നൂരിലെ വീട്ടില്‍ മോഷണത്തിനിടെ ജാനകി കൊല്ലപ്പെട്ടത്. ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ. കൃഷ്ണനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നതാണ് കേസ്. ജാനകിയുടെ പഴയ രണ്ട് വിദ്യാര്‍ഥികളുള്‍പ്പെടുന്ന നാട്ടുകാരായ മൂന്നംഗ സംഘമായിരുന്നു കേസിലെ പ്രതികള്‍. ഒന്നാം പ്രതി വിശാഖും മൂന്നാം പ്രതി അരുണും ചേര്‍ന്ന് ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം 17 പവന്റെ ആഭരണവും 92,000 രൂപയും കവരുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് കെ. കൃഷ്ണനെയും പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
മോഷണത്തിനിടെ മുഖം മൂടി അഴിഞ്ഞ പ്രതികളിൽ ഒരാളെ ടീച്ചർ തിരിച്ചറിഞ്ഞിരുന്നു. മകനേ നീയോ എന്ന് ചോദിച്ചതാണ് കൊലപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് നയിച്ചത് എന്നാണ് മൊഴി.
കൃത്യം നടന്ന് രണ്ടുമാസത്തിനുശേഷമാണ് പ്രതികളെ പോലീസ് കണ്ടെത്തുന്നത്. ഇതിനിടെ അന്വേഷണം വഴിമാറിയത് ഉറപ്പു വരുത്തി ഗൾഫിലേക്ക് കടന്നു. അന്വേഷണ സമയത്ത് എല്ലാം പ്രതികൾ പൊലീസിന് ഒപ്പം ഭാവഭേദമില്ലാതെ സ്ഥലത്തുണ്ടായിരുന്നു.
കേസില്‍ പ്രതികളെ കണ്ടെത്താനാകാതെ കുഴങ്ങുന്നതിനിടെ ഒന്നാം പ്രതി വിശാഖിന്റെ അച്ഛനുണ്ടായ സംശയമാണ് അറസ്റ്റിലേക്ക് നയിച്ചത്. പ്രതി നടത്തിയ സ്വര്‍ണ ഇടപാടുകളുടെ രശീത് കണ്ടെത്തിയതാണ് പിതാവിൽ സംശയം ഉണർന്നത്. തുടർന്ന് രശീതി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അന്നത്തെ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, ഡിവൈ.എസ്.പി. കെ. ദാമോദരന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതി റിനീഷിനെ വെറുതെവിട്ടതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യമുള്‍പ്പെടെ അഭിഭാഷകനുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് കുടുംബം പറഞ്ഞു.