പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയായ മോന്‍സൺ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. മെട്രോ ഇന്‍സ്‌പെക്ടര്‍ എ. അനന്തലാല്‍, മേപ്പാടി എസ്‌ഐ എ.ബി. വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മോന്‍സണ്‍ മാവുങ്കലിന്റെ സഹായി ജോഷിയുടെ അക്കൗണ്ടില്‍ നിന്ന് ഇരുവരുടേയും അക്കൗണ്ടില്‍ പണം എത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും മേപ്പാടി എസ്‌ഐ വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍.
എന്നാല്‍ പ്രാഥമിക ചോദ്യംചെയ്യലില്‍ തുക കടമായി വാങ്ങിയതായാണ് ഇവര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. ഇവര്‍ക്ക് പണം കൈമാറിയ മോന്‍സന്റെ സഹായി ജോഷി പോക്‌സോ കേസ് പ്രതിയുമാണ്. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.