തിരുവനന്തപുരം മ്യൂസിയം പരിസരത്ത് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ യുവതിയെ ആക്രമിച്ച കേസിൽ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുന്നു
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്ത് യുവതിയ്ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെ നിരവധി കോണില്‍നിന്ന് വന്‍ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഇതിന് പിന്നാലെ കുറവന്‍കോണത്ത് വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറി എന്ന വാര്‍ത്തയയും പുറത്തുവന്നു.
ഇതേ ആള് തന്നെയാണ് തന്നെ ആക്രമിച്ചതെന്ന് മ്യൂസിയത്ത് അതിക്രമത്തിന് ഇരയായ യുവതി പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.സി.ടി.വി. ദൃശ്യങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടും ഒരാള്‍ തന്നെയാണ് എന്ന നിഗമനത്തില്‍ പോലീസ് എത്തുന്നത്. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ഷാഡോ പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.


