ഒന്നിച്ച് കഴിഞ്ഞ യുവതിയെ വീട്ടിൽക്കയറി അച്ഛൻ്റെയും അമ്മയുടെയും മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. 12 മണിക്കൂർ നീണ്ട അന്വേഷണത്തിന് ശേഷം റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും രാവിലെയോടെയാണ് പ്രതി അതുൽ സത്യനെ റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇന്നലെ രാത്രി 8.30 ഓടെയാണ് ഒപ്പം താമസിച്ചിരുന്ന ചെറുകോൽ കീക്കൊഴുർ സ്വദേശിനി രജിതമോളെ (27) ഇയാൾ അവരുടെ വീട്ടിൽ കയറി വാൾ കൊണ്ട് വെട്ടികൊലപ്പെടുത്തിയത്.
അതുലുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു രജിത. തടസം നിന്ന പിതാവ് രാജുവിനും (60), ഭാര്യ ഗീത (51), ഇളയമകൾ അപ്പു (18) എന്നിവർക്കും വെട്ടേറ്റു. എല്ലാവരെയും ഉടൻ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രജിതയുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിനുശേഷം അതുൽ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. ഇയാളുടെ രക്തം പുരണ്ട ഷർട്ട് വീടിനു ഒന്നര കിലോ മീറ്റർ അകലെ നിന്നും പൊലീസ് കണ്ടെത്തി.
ഒരാഴ്ച മുമ്പ് അതുൽ പത്തനാപുരത്ത് റബർത്തോട്ടത്തിൽ രജിതയെ കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ രജിത പൊലീസിൽ പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. അതുലിന് കാര്യമായ പരിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചതിനുശേഷം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോകും. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.


