ഖത്തർ ലോകകപ്പിലെ രണ്ടാം ഘട്ട മത്സരങ്ങൾ ഇന്ന് തുടങ്ങും. അവസ്മരണീയമായ നിമിഷങ്ങൾ പലത് തീർത്താണ് ലോകകപ്പ് മുന്നേറുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ തീപാറുന്ന പോരാട്ടങ്ങളും ഫുട്ബോളിൻ്റെ സൌന്ദര്യവും ഒന്നു ചേർന്ന ഏറ്റുമുട്ടലുകളായിരുന്നു.
ഇംഗ്ലണ്ട് വീണ്ടും ഇറങ്ങുന്നു
അമേരിക്കയ്‌ക്കെതിരെ തകർപ്പൻ ജയവുമായി പ്രീ ക്വാർട്ടർ സ്ഥാനം ഭദ്രമാക്കാനാണ് ഇംഗ്ലണ്ടിൻ്റെ ലക്ഷ്യം. ഇറാനെ 6–-2ന് കെട്ടുകെട്ടിച്ചാണ് ഇംഗ്ലണ്ടിൻ്റെ ഗാരെത് സൗത്‌ഗേറ്റിന്റെയും കൂട്ടരുടെയും വരവ്. ബി ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി ഒന്നാമതാണ്. ഇന്ന് ജയംപിടിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. പരിക്കിന്റെ പിടിയിലായ ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. അമേരിക്കയാകട്ടെ വെയ്‌ൽസിനോട് അവസാന നിമിഷത്തിൽ സമനില വഴങ്ങി. അൽ ബെയ്‌ത് സ്‌റ്റേഡിയത്തിൽ രാത്രി 12.30നാണ് പോരാട്ടം.
ലോകകപ്പ് ഫുട്ബോളില്‍ അമേരിക്കയ്‌ക്കെതിരേ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ കളിക്കുമെന്ന് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗേറ്റ് അറിയിച്ചു. ഇറാനെതിരായ ആദ്യമത്സരത്തില്‍ കെയ്നിന്റെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. സ്‌കാനിങ്ങില്‍ പരിക്ക് സാരമുള്ളതല്ലെന്ന് കണ്ടെത്തി.
യുവനിരയാണ് ഇംഗ്ലണ്ടിന്റെ ഊർജം. പത്തൊമ്പതുകാരൻ ജൂഡ് ബെല്ലിങ്‌ഹാം, ഇരുപത്തൊന്നുകാരൻ ബുകായോ സാക്ക, ഇരുപത്തിമൂന്നുകാരായ മാസൺ മൗണ്ടും ഡെക്ലൻ റൈസും. ഈ നാലു താരങ്ങളാണ് ഇറാനെതിരെ കളി നിയന്ത്രിച്ചത്. എതിർവലയിൽ ഗോൾ നിറച്ചിട്ടും മുന്നേറ്റത്തിലെ പ്രധാനിയും ക്യാപ്‌റ്റനുമായി കെയ്‌ൻ മങ്ങിയതാണ് ഏക പോരായ്‌മ. പരിക്കിന്റെ തളർച്ചയിൽനിന്ന് ഇരുപത്തൊമ്പതുകാരന് തിരിച്ചുവരാനുള്ള വേദികൂടിയാകും ഇന്നത്തെ മത്സരം. നന്നായി കളിച്ചിട്ടും വെയ്‌ൽസിനെതിരെ കുരുങ്ങി അമേരിക്ക. കളിയവസാനത്തെ പിഴവിൽ പെനൽറ്റി വഴങ്ങേണ്ടിവന്നു. വെയ്‌ൽസ് നായകൻ ഗാരെത് ബെയ്‌ൽ അമേരിക്കൻ മോഹം കെടുത്തി. ടൈലർ ആദംസും ക്രിസ്റ്റ്യൻ പുലിസിച്ചും തിമോത്തി വിയ്യയും ഉൾപ്പെട്ട യുവതാരങ്ങൾ ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിന് പണിയുണ്ടാക്കും. വെയ്‌ൽസിനെതിരെ വേഗമേറിയ കളിയായിരുന്നു അമേരിക്ക പുറത്തെടുത്തത്.
വെയിൽസും ഇറാനും
ആദ്യ മത്സരത്തില്‍ വെയില്‍സ് ഇറാനെ നേരിടും. യുഎസ്എയുമായി ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ഗാരേത് ബെയിലിന്റെ വെയില്‍സ് ജയം ലക്ഷ്യമിട്ടാകും കളത്തിലിറങ്ങുക. എതിരാളികളായ ഇറാന്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടുമായി വമ്പന്‍ തോല്‍വി വഴങ്ങിയതിനാല്‍ ഇന്ന് ജയം അനിവാര്യമാണ്.
ആതിഥേയരായ ഖത്തര്‍ ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ വെല്ലുവിളികൾ മുന്നിലുണ്ട്. ആഫ്രിക്കന്‍ കരുത്തന്‍മാരായ സെനഗലാണ് എതിരാളികള്‍. നെതര്‍ലന്‍ഡ്‌സ് എക്വഡോറിനെതിരെ ഇറങ്ങുമ്പോഴും കോർട്ടിൽ തീ പാറും. ഏറ്റുമുട്ടൽ കരുത്തിൽ വ്യത്യാസമില്ലാത്ത ടീമുകളാവുമ്പോൾ കളിക്കമ്പക്കാർക്ക് വിരുന്നാവും.