Friday, February 20, 2026

രഹ്ന ഫാത്തിമയെ വേട്ടയാടിയ “സദാചാര പൊലീസിങ്ങി”ന് തിരിച്ചടി, പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി

രഹ്ന ഫാത്തിമയെ വേട്ടയാടിയ സദാചാര പൊലീസിങ്ങിന് തിരിച്ചടി. രഹ്ന ഫാത്തിമയ്‌ക്കെതിരായ പോക്‌സോ കേസിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. പോക്‌സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹ്ന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.

ബോഡി ആര്‍ട് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടില്‍ രഹ്ന തന്റെ യൂട്യൂബിലാണ് മക്കള്‍ തന്റെ ശരീരത്തില്‍ ചിത്രം വരയ്ക്കുന്ന വിഡിയോ പങ്കുവച്ചിരുന്നത്. സമൂഹത്തിന്റെ കപട സദാചാരത്തിനെതിരെയാണ് തന്റെ വിഡിയോ എന്ന് ആമുഖമായി രഹ്ന സൂചിപ്പിക്കുകയും ചെയ്തിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് ശേഷമാണ് പൊലീസില്‍ പരാതി ലഭിക്കുകയും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരവും ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരവും കേസെടുക്കപ്പെടുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും സദാചാരപരമായി ഇടപെട്ടിരുന്നു.

തിരുവല്ല, എറണാകുളം സൗത്ത് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അത് വിഡിയോയെടുത്ത് പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമ പ്രകാരം കേസെടുത്തേണ്ട കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ രഹ്നയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്.

സദാചാര വേട്ടയ്ക്ക് ഇരയായത് നിയമ സംവിധാനത്താൽ തന്നെ

കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യത്തിലിറങ്ങുകയായിരുന്നു.

പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ രഹ്ന ഒളിവിൽ പോകുകയായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും ഐടി ആക്ട് പ്രകാരവും ബാലനീതി നിയമപ്രകാരവും കേസ് നിലനിൽക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി തള്ളുകയായിരുന്നു. സുപ്രീം കോടതിയിൽ അപേക്ഷ നൽകിയെങ്കിലും പരമോന്നത കോടതിയും അപേക്ഷ തള്ളി. ഇതോടെയാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

ബോഡി ആൻഡ്​ പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് തന്റെ നഗ്​നശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ രഹ്ന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. സ്ത്രീശരീരം എന്താണെന്നും ലൈംഗീകത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണമെന്നും അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂവെന്നും രഹ്ന വീഡിയോയ്ക്കൊപ്പമുളള കുറിപ്പിൽ പറഞ്ഞിരുന്നു.

സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാഷിസ്​റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്നുകാട്ടുകയെന്നത് രാഷ്​ട്രീയപ്രവർത്തനം തന്നെയാണ്. നഗ്​നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പറയാൻപോലും സാധിക്കാത്തവിധം സ്തീകളുടെ നാവിന് സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുന്ന ഈ സമൂഹത്തിൽ ഇത്തരം ധീരമായ പ്രവൃത്തികൾ കാലഘട്ടത്തി​​ന്റെ ആവശ്യം കൂടിയാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

4 COMMENTS

  1. രഹ്‌ന ഫാത്തിമയെ പോക്‌സോ കേസിൽ കുറ്റവിമുക്തയാക്കിയ വിധിന്യായത്തിലൂടെ ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത് നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
    1. നഗ്‌നതയെ അശ്ലീലമോ അധാർമികമോ ആയി കാണാനാകില്ല.
    2. ആചാരങ്ങളുടെ ഭാഗമായി പുലികളിയും തെയ്യവും കെട്ടുമ്പോൾ പുരുഷശരീരത്തിൽ ചിത്രം വരയ്‌ക്കുന്നുണ്ട്‌.
    3. രാജ്യത്തുടനീളമുള്ള പുരാതന ക്ഷേത്രങ്ങളിൽ സ്‌ത്രീയുടെ അർധനഗ്‌നത പ്രദർശിപ്പിക്കുന്ന ദേവീശിൽപ്പങ്ങളും ചുവർചിത്രങ്ങളുമുണ്ട്‌. ഇത്തരം ചിത്രങ്ങളും ശിൽപ്പങ്ങളും വിശുദ്ധമായാണ്‌ കാണുന്നത്‌. അർധനഗ്‌നയായ ദേവിയെ പ്രാർഥിക്കുമ്പോൾ ഉണരുന്ന വികാരം ലൈംഗികതയല്ല, വൈദികതയാണ്.
    4. പുരുഷൻമാർ മേൽവസ്ത്രം ധരിക്കാതെ നടക്കുന്നത്‌ അശ്ലീലമായി കാണുന്നില്ല. പുരുഷൻ്റെ അർധനഗ്‌നശരീരം ‘സാധാരണ’മായി കാണുന്ന സമൂഹം സ്‌ത്രീയുടെ അർധനഗ്നതയെ അതേ രീതിയിലല്ല പരിഗണിക്കുന്നത്‌.
    5. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്‌ത്രീശരീരം നിരന്തര ഭീഷണിയിലാണ്.
    6. നഗ്നമായ സ്ത്രീശരീരം ലൈംഗിക ആവശ്യങ്ങൾക്കുവേണ്ടി മാത്രമുള്ളതാണെന്നാണ്‌ സമൂഹത്തിൻ്റെ കാഴ്‌ചപ്പാട്‌. സമൂഹത്തിൽ നിലനിൽക്കുന്ന ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ്‌ യുവതി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
    7. സമൂഹത്തിൻ്റെ ലൈംഗിക കാഴ്‌ചപ്പാടിനോടുള്ള പ്രതിഷേധമെന്നനിലയിലാണ്‌ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്‌. ഇത്‌ അസഭ്യമോ അശ്ലീലമോ അല്ല. വിവേകശാലിയായ മനുഷ്യൻ്റെ മനസ്സിൽ ഈ വീഡിയോ ലൈംഗികതയുണർത്തുന്ന ഒന്നല്ല.
    ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്തിന് അഭിവാദ്യങ്ങൾ.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...