രാഷ്ട്രപതി സ്ഥാനാർത്ഥി നിര്‍ണയം സംബന്ധിച്ച് ഒരു നിശ്ചയവുമില്ലാതെ പ്രതിപക്ഷം കുഴയുന്നു. ശരദ് പവാര്‍ പിന്മാറിയതിന് പിന്നാലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് വ്യക്തമാക്കി.
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ജമ്മു കശ്മീരിന്റെ നിലവിലെ സാഹചര്യത്തിൽ തന്റെ പ്രവര്‍ത്തനം അവിടെ ആവശ്യമാണെന്നുമാണ് നാഷണൽ കോൺഫറൻസ് നേതാവായ ഫാറൂഖ് അബ്ദുല്ല പറയുന്നത്. ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ കൂടിയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
തുടക്കത്തിൽ പ്രധാനമായും ശരത് പവാറിനെയായിരുന്നു രാഷ്ട്രപതി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ താൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ശരത് പവാർ പിന്മാറുകയായിരുന്നു. പട്ടികയിൽ പരിഗണനയിൽ ഉണ്ടായിരുന്ന മറ്റൊരു പേര് ഫാറൂഖ് അബ്ദുല്ലയുടേതായിരുന്നു.
രാഷ്ട്രപതി സ്ഥാനാർഥിയായി തന്റെ പേര് പരിഗണിച്ചതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് നന്ദിയുണ്ടെന്നും അബ്ദുല്ല പ്രസ്താവനയിൽ വ്യക്തമാക്കി.


