റഷ്യയില്‍ നിന്നുതന്നെ എണ്ണ ഇറക്കുമതി ചെയ്യണമെന്ന് കേന്ദ്രം എണ്ണക്കമ്പനികളോട് നിര്‍ദ്ദേശിച്ചതായുള്ള പ്രശ്നത്തിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. രാജ്യസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുൻപിൽ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. എന്നാൽ രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള മികച്ച ഇടപാട് നടത്തുക എന്നത് വിവേകപൂര്‍ണ്ണമായ നയമാണെന്ന് തുടർന്ന് വിശദീകരണം നൽകി.
ലഭ്യമായ ഏറ്റവും മികച്ച സാധ്യത ഉപയോഗപ്പെടുത്തി ഇന്ധനം വാങ്ങാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നത്. വിപണിയെ ആശ്രയിച്ചായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാജ്യവുമായി മാത്രമല്ല എണ്ണ വ്യാപാരമെന്നും ഒന്നിലേറെ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്നതില്‍ അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി വര്‍ധിപ്പിക്കാനുള്ള ഇന്ത്യന്‍ നടപടി ധാര്‍മികമായി അനുചിതമാണെന്ന് യുക്രൈന് വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവന നടത്തിയിരുന്നു.
എന്നാൽ യൂറോപ്യന്‍ രാജ്യങ്ങളും ഇത് തന്നെയാണ് ചെയ്യുന്നതെന്ന് വിശദീകരിക്കയാണ് ചെയ്തത്. ഇത് പൂര്‍ണ്ണമായും തെറ്റാണെന്നും യുക്രൈന് വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞിരുന്നു.
റഷ്യ- യുക്രൈന് യുദ്ധവുമായി ബന്ധപ്പെട്ട്, യുദ്ധത്തിന്റേതല്ല ഈ യുഗമെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രശ്നത്തെ കുറിച്ച് പറഞ്ഞു. ‘സംഭാഷണവും നയതന്ത്രവുമാണ് പ്രശ്നപരിഹാരമെന്ന് കേന്ദ്രം നിരന്തരം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാരെയോ ലോകത്തിലെ മറ്റിടങ്ങളിലുള്ളവരെയോ യുദ്ധം മോശമായി ബാധിക്കുന്ന സാഹചര്യങ്ങളില്‍ ശരിയായ നടപടികള്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. ഇന്ധനപ്രതിസന്ധിയുടേയും വിലക്കയറ്റത്തിന്റേയും വളത്തിന്റേയും കാര്യത്തില്‍ യുദ്ധമുണ്ടാക്കുന്ന ആഘാതം കുറയ്ക്കാനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാരെടുത്തിട്ടുണ്ട്,’ എന്നും അദ്ദേഹം വിശദീകരണത്തിൽ കൂട്ടിചേർത്തു.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ആഗോള ഉപരോധം നിലനിൽക്കേ റഷ്യയുമായി ഇന്ത്യയുടെ പങ്കാളിത്തത്തെ ജയശങ്കർ അനിവാര്യമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ജർമ്മൻ വിദേശകാര്യ മന്ത്രി അന്നാലേന ബയർബോക്കുമായി ചേർന്ന് നടത്തിയ മാദ്ധ്യമ സമ്മേളനത്തിൽ ഇതു സംബന്ധിച്ച എതിർപ്പിനോട് പ്രതികരിക്കവെയായിരുന്നു വിശേഷണം. ഇതിനിടെ കഴിഞ്ഞ മാസം റഷ്യ സന്ദർശിക്കയും ചെയ്തിരുന്നു.


