പഞ്ചാബി റാപ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക. കാനഡയില്‍നിന്നുള്ള ഒരു അധോലോക സംഘാംഗം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയതായി പഞ്ചാബ് പോലീസ് ഡി.ജി.പി. ഡി.കെ. ബാവ്‌റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
‘ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് സിദ്ധുവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ സംഘത്തിലെ തലവൻ ലക്കി, കാനഡയില്‍നിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്’, ഡി.ജി.പി. പറഞ്ഞു. വിക്കി മിദ്ദുഖേര എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, സിദ്ധുവിന്റെ മാനേജര്‍ ഷഗന്‍പ്രീതിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. വിക്കിയുടെ കൊലയ്ക്കുള്ള തിരിച്ചടിയായാണ് സിദ്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നതെന്നും ഡി.ജി.പി. പറയുന്നു.
ഞായറാഴ്ചയാണ് സിദ്ധു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സിദ്ധുവിന്റെ വാഹനത്തിനു നേരെ അക്രമികള്‍ തുരുതുരാ നിറയൊഴിക്കുകായിരുന്നു. വെടിയേറ്റ് രക്തംവാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു സിദ്ധു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പേ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകായായിരുന്നു. സിദ്ധുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്.


