ഓസ്ട്രേലിയയിലെ പടിഞ്ഞാറൻ മരുഭൂമിയില്‍ ട്രക്കിൽ നിന്നും തെറിച്ചു വീണ റേഡിയോ ആക്ടീവ് പദാര്‍ത്ഥം അടങ്ങിയ കാപ്സ്യൂള്‍ കണ്ടെത്തി. ഇരുമ്പയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം-137 അടങ്ങിയ കാപ്സ്യൂളാണിത്.
ഇതിൻ്റെ വലിപ്പം 8×6 മില്ലി മീറ്ററാണ്. സിൽവർ നിറത്തിലുള്ള കാപ്യൂൾ കണ്ടെത്താനായി ജനുവരി മുതൽ തിരിച്ചിലായിരുന്നു. 1400 കിലോ മീറ്റർ വരുന്ന പാതിയിലാണ് ഇതുമായി ട്രക്ക് സഞ്ചരിച്ചത്.
ജനുവരി 12-ന് ഖനിയില്‍നിന്ന് പെര്‍ത്തിലെ റേഡിയേഷന് സ്റ്റോറേജിലേക്ക് കൊണ്ടുപോവുന്ന വഴിയാണ് നഷ്ടമായത്. ജനുവരി 16 ന് കണ്ടെയ്നര്‍ പെര്‍ത്തില്‍ എത്തിയെങ്കിലും ജനുവരി 25 ന് അത് തുറന്ന് നോക്കിയപ്പോഴാണ് കാപ്സ്യൂള്‍ നഷ്ടമായതായി കണ്ടെത്തിയത്. യാത്രക്കിടെയുണ്ടായ കമ്പനം മൂലം കാപ്സ്യൂള്‍ സൂക്ഷിച്ചിരുന്ന പെട്ടിയുടെ ബോള്‍ട്ട് അയയുകയും കാപ്സ്യൂള്‍ താഴെ വീഴുകയുമായിരുന്നുവെന്നാണ് നിഗമനം.
വന്‍കിട ലോഹഖനന കമ്പനിയായ റിയോ ടിന്റോ ഗ്രൂപ്പിന്റെ പക്കല്‍നിന്ന് ചരക്കുനീക്കത്തിനിടെയാണ് ഇത് നഷ്ടപ്പെട്ടത്.

ഈ വസ്തുവുമായുള്ള സമ്പര്‍ക്കം റേഡിയേഷന് മൂലമുള്ള പൊള്ളലിനും അതുമൂലമുള്ള അസുഖങ്ങള്‍ക്കും കാരണമായേക്കാവുന്നതിനാല്‍ വ്യാപകമായ തിരിച്ചിലിലായിരുന്നു അധികൃതര്‍. ദൈർഘ്യമേറിയ പാതയായതിനാൽ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. വിവിധ ഏജൻസികളുടെ പിന്തുണയോടെ റേഡിയേഷന് ഡിറ്റക്ടര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് കണ്ടെത്താൻ കഴിഞ്ഞത്. വൻ സന്നാഹങ്ങളാണ് ഇതിനായി ഒരുക്കിയത്. നാലു ദിവസം സഞ്ചരിച്ചാണ് ട്രക്ക് നിശ്ചിത സ്ഥാനത്ത് എത്തിയത്. അതുവരെയുള്ള റോഡിൽ റേഡിയോ ആക്ടീവ് സാന്നിധ്യം തിരയാൻ വിദഗ്ധരെ നിയോഗിച്ചു.



