ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ കളി മതിയാക്കുമ്പോൾ കണ്ണീരണിയുന്ന റാഫേൽ നദാലിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയുടെ കുറിപ്പ് കൂടി എത്തിയതോടെ കായിക ലോകത്തെ ഏറ്റവും ദുഖഭരിതമായ വേർപാടായി ഈ സന്ദർഭം മാറി.
കളത്തിൽ പരസ്പരം പോരടിച്ചിരുന്ന ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെയാണ് സൈബർ ലോകം വാഴ്ത്തിയത്. ഇതിനു പിന്നാലെ ചിരവൈരികൾക്ക് പരസ്പരം ഇങ്ങനെ വികാരഭരിതരാവാൻ കഴിയുമെന്ന് ആരുകണ്ടു എന്നാണ് കോലി പറയുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് കോലി നദാലിനെയും ഫെഡററെയും പുകഴ്ത്തി രംഗത്തുവന്നത്.
കോലിയുടെ വാക്കുകളിലും നനവ്
‘ചിരവൈരികൾക്ക് പരസ്പരം ഇങ്ങനെ വികാരഭരിതരാവാൻ കഴിയുമെന്ന് ആരുകണ്ടു. അതാണ് കായികമത്സരങ്ങളുടെ സൗന്ദര്യം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും സുന്ദരമായ കായിക ചിത്രമാണ്. നിങ്ങളുടെ സഹചാരികൾ നിങ്ങൾക്കൊപ്പം കരയുമ്പോൾ ദൈവം തന്ന കഴിവുകൊണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞെന്ന് നിങ്ങൾക്കറിയാം. ഇരുവരോടും ബഹുമാനം.’- കോലി കുറിച്ചു.
24 വർഷത്തെ കരിയറിലാകെ 1500ലധികം മത്സരങ്ങളാണ് ഫെഡറർ കളിച്ചത്. 41 വയസുള്ള താരത്തെ കഴിഞ്ഞ 3 വർഷമായി പരുക്കുകൾ അലോസരപ്പെടുത്തുന്നുണ്ട്. സ്വിസ് താരമായ ഫെഡറർ ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ സ്നേഹം പിടിച്ചുപറ്റിയിരുന്നു. ആകെ 20 കരിയർ ഗ്രാൻഡ്സ്ലാമുകൾ നേടിയിടുള്ള ഫെഡറർ കളിക്കളത്തിലും പുറത്തും മാന്യതയുടെയും ശാന്തതയുടെയും പ്രതീകമായിരുന്നു. തുടർച്ചയായി 237 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് തുടർന്ന് റെക്കോർഡിട ഫെഡറർ പുൽമൈതാനത്തിലെ രാജാവായിരുന്നു.
ഫെഡറർ നാദാൽ ബന്ധത്തിലെ സ്പോർട്സ് സ്പിരിറ്റ്
ടെന്നിസിൽ നിന്ന് വിരമിച്ച ഇതിഹാസ താരം റോജർ ഫെഡററുടെ അവസാന മത്സരം വികാരനിർഭരമായിരുന്നു. ലേവർ കപ്പിൽ തൻ്റെ അവസാന മത്സരം കളിച്ച താരം പരാജയത്തോടെയാണ് കളിക്കളത്തോട് വിടപറഞ്ഞത്. യൂറോപ്പ് ടീമിനു വേണ്ടി ഇറങ്ങിയ ഫെഡററും റാഫേൽ നദാലും അടങ്ങുന്ന സഖ്യം ലോക ടീമിനു വേണ്ടി ഇറങ്ങിയ ജാക് സോക്ക്- ഫ്രാൻസസ് ടിയെഫോ സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു. മത്സരത്തിനു ശേഷം ഫെഡററിനും നദാലിനും കണ്ണീരടക്കാനായില്ല.
കളിക്കളത്തിൽ ഫെഡററുടെ ഏറ്റവും വലിയ എതിരാളികളിൽ ഒരാളായിരുന്നു റാഫേൽ നദാൽ. എന്നാൽ, കളത്തിനു പുറത്ത് ഇരുവരും വളരെ ഊഷ്മളമായ സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ലേവർ കപ്പിനു ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഫെഡററിന് വികാരനിർഭരമായ ആശംസയും നദാൽ പങ്കുവച്ചിരുന്നു.


