Wednesday, February 18, 2026

ലതാ മങ്കേഷ്കർ തിരഞ്ഞെടുത്ത സ്വന്തം ഗാനങ്ങൾ

ലതാ മങ്കേഷ്കറുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ ഏതെന്ന് ചോദിച്ചാൽ കുഴഞ്ഞു പോവും. അത്രമാത്രം ഇഷ്ടപ്പെടുന്ന ഒത്തിരി ഗാനങ്ങളുണ്ട്. എന്നാൽ തൻ്റെ സംഗീത ജീവിതത്തിലെ അനശ്വര ഘട്ടങ്ങിലെ ഗാനങ്ങൾ ലത തന്നെ തിരഞ്ഞടുത്തതാട്ടുണ്ട്. ഓരോന്നിൻ്റെയും സന്ദർഭങ്ങൾ വിവരിച്ച് അവർ അവതരിപ്പിച്ച ഗാനങ്ങൾ

1. ബേദര്‍ദ് തേരെ പ്യാര്‍ കൊ (പത്മിനി-1948)
‘അക്കാലത്ത് ഞങ്ങള്‍ ഓരോ പാട്ടും രണ്ടുവട്ടം റെക്കോര്‍ഡ് ചെയ്തിരുന്നു. സിനിമയ്ക്കു വേണ്ടിയും ഡിസ്‌കിനു വേണ്ടിയും. എനിക്കാദ്യമായി ഒരു ബ്രേക്ക് തന്ന സംഗീതസംവിധായകനാണ് ഗുലാം ഹൈദര്‍. ഒരു രാത്രിയാണെന്നെ അദ്ദേഹം വിളിച്ചത്. അപ്പോള്‍തന്നെ സഹോദരിയോടൊപ്പം ഞാന്‍ പോയി. പിയാനോയുടെ മുന്‍പില്‍ ഈണം രൂപപ്പെടുത്തുകയായിരുന്നു ഹൈദര്‍ സാബ്. ഞാനും അനുജത്തിയും ക്ഷമയോടെ രാത്രി മുഴുവന്‍ കാത്തിരുന്നു! ബേദര്‍ദ് തേരെ പ്യാര്‍ കൊ എന്ന ഗാനത്തിന്റെ ട്യൂണ്‍ പിറക്കുമ്പോള്‍ രാവിലെ ഏഴു മണി. ഏതാനും മണിക്കൂറുകള്‍ക്കകം ഒന്നാമത്തെ ടേക്കിന് ഞാന്‍ തയ്യാറായി. ദിവസങ്ങള്‍ കഴിഞ്ഞ് എച്ച്.എം.വി. സ്റ്റുഡിയോവില്‍ ഞാന്‍ റെക്കാര്‍ഡിങിന് പോയി. ഇത്തവണ സംഗ്രഹീതരൂപമായിരുന്നു. അതു കഴിഞ്ഞ് അധികം വൈകാതെ ഹൈദര്‍ സാബ് പാകിസ്താനിലേക്കു പോയി.

2. ആജ് മേരേ നസീബ് നേ മുജ്‌കൊ (ഹല്‍ച്ചല്‍-1951)
‘ഓ! സത്യമായും ഞാന്‍ ഈ പാട്ട് ഇഷ്ടപ്പെടുന്നു. സജ്ജാദ് ഹുസൈന്റെ ഈണങ്ങള്‍ എപ്പോഴും വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ പാട്ടു പാടാന്‍ എനിക്കെന്നും പരിഭ്രമമായിരുന്നു. അദ്ദേഹം ഒരു പാട്ട് വിവരിച്ചുതരുമ്പോള്‍ തന്നെ സംഭ്രാന്തിയാകും. പേടിപ്പിക്കുകയായിരുന്നില്ല അദ്ദേഹം. പൂര്‍ണതയില്‍ കുറഞ്ഞ ഒന്നിലും തൃപ്തനാകാത്ത പ്രകൃതം. ഒരു ആലാപ് എങ്ങനെ കീഴ്സ്ഥായിയില്‍ പാടണമെന്നദ്ദേഹം എന്നെ പഠിപ്പിച്ചുതന്നു. എന്നെപ്പോലെ താനും ഇന്‍ഡോറുകാരനാണെന്നദ്ദേഹം ഓര്‍മിപ്പിക്കും. എന്നാല്‍ ആജ് മേരേ നസീബ് വേണ്ടുംവിധം റെക്കോര്‍ഡ് ചെയ്യാനായില്ല.’

3. പഹ്‌ലി ഹുയീ ഹെ സപ്‌നൊ (ഹൗസ് നമ്പര്‍ 44-1955)
‘ഒരു ട്യൂണ്‍ ഗായികയിലേക്ക് പകര്‍ന്നുകൊടുക്കുന്നതിന് സച്ചിന്‍ദായ്ക്ക് (എസ്.ഡി. ബര്‍മന്‍) സ്വന്തമായൊരു ശൈലിയുണ്ട്. നിര്‍ദേശങ്ങളുണ്ടെങ്കില്‍ പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹം തരും. നാടന്‍സംഗീതത്തെക്കുറിച്ച് അദ്ദേഹത്തിന് അഗാധ ജ്ഞാനമുണ്ടായിരുന്നു. ഗാനസന്ദര്‍ഭത്തിനാണ് അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ഒരു ഗായകനായതുകൊണ്ട് എന്റെ സ്വരത്തില്‍ നിന്നു വേണ്ടതെന്തെന്ന് അദ്ദേഹം പാടി കേള്‍പ്പിച്ചുതരും. പാടിയത് ഇഷ്ടപ്പെട്ടാല്‍ അദ്ദേഹം എനിക്ക് പാന്‍ തരും. എനിക്കത് ഇഷ്ടമാണ്.’

4. ആയേഗാ ആനേവാലോ (മഹല്‍-1949)
ഹിന്ദി ചലച്ചിത്രരംഗത്തു അന്നു നിലവിലുണ്ടായിരുന്ന എല്ലാ പിന്നണിഗായികകളെയും പിന്നിലാക്കി ലതാമങ്കേഷ്‌കര്‍ ഒന്നാം സ്ഥാനത്തെത്തിയ ഈ ഗാനത്തിന്റെ സംഗീതശില്പി ഖേംചന്ദ് പ്രകാശായിരുന്നു. മധുബാലയെ, ചലച്ചിത്രതാരമാക്കി മാറ്റിയ ഗാനം. എന്നാല്‍, മഹലില്‍ മധുബാല ചുണ്ടുകളനക്കുന്നതേയില്ല. പശ്ചാത്തലത്തിലാണ് ഗാനം. അതേക്കുറിച്ച് പറയുമ്പോള്‍ ലതാജിയുടെ കണ്ണുകള്‍ തിളങ്ങും. നിര്‍മാതാവായ അശോക് കുമാറാണ് നായകന്‍. സംവിധാനം കമല്‍ അമ്രോഹി. ഇന്നത്തേതുപോലെ ഡബ്ബിങ്ങും എഡിറ്റിങ് സൗകര്യങ്ങളുമില്ലാത്ത കാലം. വിശാലമായ സ്റ്റുഡിയോ ഹാളില്‍ നായികയില്‍നിന്ന് ഒരു നിശ്ചിത അകലം പാലിച്ചാണ് ഗായിക പാടേണ്ടിയിരുന്നത്. ഒരു ദിവസം മുഴുവന്‍ റെക്കാര്‍ഡിങിന് വേണ്ടിവന്നുവെന്ന് ലതാജി ഓര്‍മിക്കുന്നു.

5. ആ രി ആ നിന്ദിയാ (ദോ ഭീഗാ സമീന്‍-1953)
‘സലീല്‍ദായുടെ (സലീല്‍ചൗധരി) ആദ്യത്തെ ഹിന്ദി ഹിറ്റാണിതെന്നു തോന്നുന്നു. ഇത് പാടുക വളരെ പ്രയാസകരമായിരുന്നു. വരികള്‍ക്കിടയില്‍ ശ്വാസം വിടാനുള്ള സമയം ഇല്ല. രണ്ടു വിധത്തില്‍ ഇത് സലീല്‍ദ റിക്കോര്‍ഡ് ചെയ്തു. ഓര്‍ക്കസ്ട്രയേ ഇല്ലാതെയായിരുന്നു അവയിലൊന്ന്. മീനാകുമാരിയിരുന്നു പാടുമ്പോഴുള്ള ഏകാന്തത സൃഷ്ടിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.’

6. ആജാരേ പരദേസി (മധുമതി-1958)
ഒരു തലമുറയെ മുഴുവന്‍ പ്രണയപരവശരാക്കിയ ഗാനമാണിത്. അത് റിക്കോര്‍ഡ് ചെയ്ത ദിവസം സ്റ്റുഡിയോവിലുള്ളവര്‍ മുഴുവന്‍ ആഹ്ലാദഭരിതരായി. സംവിധായകനായ ബിമല്‍റോയ് മുന്നോട്ടു വന്ന് ലതയെ അഭിനന്ദിച്ചു. ഗാനരചയിതാവ് ശൈലേന്ദ്ര പുഷ്പങ്ങള്‍ നല്‍കി സന്തുഷ്ടി പ്രകടിപ്പിച്ചു. ലതാജിക്ക് ആദ്യത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്ത ഗാനമാണ് ആജാരേ പരദേസി. വാസ്തവത്തില്‍ മധുമതിയില്‍ സലീല്‍ദായുടെ എല്ലാ ഈണങ്ങളും ലതയ്ക്ക് പ്രിയപ്പെട്ടതാണ്.

7. ഓ സജ്‌നാ ബര്‍ക്കാ ബഹാര്‍ (പരഖ്-1960)
സലീല്‍ചൗധരിയുടെ തന്നെ മറ്റൊരു മികച്ച ഗാനം. ദസറ പൂജയോടനുബന്ധിച്ച് ബംഗാളിയില്‍ ലതയെക്കൊണ്ട് സലീല്‍ദാ ഈ പാട്ട് പാടിപ്പിച്ചിട്ടുണ്ട്. തന്റെ ബംഗാളി രചനകള്‍ ഹിന്ദിയിലേക്ക് മാറ്റുക സലീല്‍ദായുടെ പതിവാണ്. ‘ഞാന്‍ മാത്രമല്ല എല്ലാവരും കരുതുന്നത് അദ്ദേഹത്തിന്റെ മികച്ച രചനകളിലൊന്നാണിതെന്നാണ്.’

8. പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ (മുഗള്‍-ഏ-അസം 1960)
അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ അനാര്‍ക്കലി പ്യാര്‍ കി യാ തൊ ഡര്‍നാ ക്യാ എന്ന ഗാനം പാടി നൃത്തം ചെയ്യുമ്പോള്‍ കണ്ണാടിച്ചുമരുകളില്‍ ആയിരമായിരം പ്രതിബിംബങ്ങള്‍ നര്‍ത്തനം ചെയ്യുന്ന ദൃശ്യം ഓര്‍മയില്ലേ? ഗാനത്തില്‍ പ്യാര്‍ കിയാ കോയി ചോരി നഹി കി എന്ന ഭാഗം ഗാനരചയിതാവായ ശക്കീല്‍ ബദായുനിയോട് നിര്‍ദേശിച്ചത് സംഗീതസംവിധായകന്‍ നൗഷാദാണ്. ഈ പാട്ടിന്റെ റിക്കോര്‍ഡിംഗ് കേട്ട സംഗീതസംവിധായകനായ സജ്ജാദ്ഹുസൈന്‍ പറഞ്ഞു: ‘മറ്റുള്ളവര്‍ മൈക്കിനു മുന്‍പില്‍ കരയുമ്പോള്‍ ലത പാടുകയാണ്.’

9. കൈസെ ദിന്‍ ബീതാ (അനുരാധ-1960)
ഋഷികേശ്മുഖര്‍ജിയുടെ ചിത്രത്തിനുവേണ്ടി സിത്താര്‍ മാന്ത്രികന്‍ പണ്ഡിത് രവിശങ്കര്‍ നെയ്‌തെടുത്ത ഈണം. ചിത്രത്തില്‍ ലതയ്ക്കു നാലു ഗാനങ്ങള്‍. അവയിലേറ്റവും പ്രിയപ്പെട്ട ഗാനമാണിത്. ലോകപ്രസിദ്ധനായ കലാകാരനാണ് രവിശങ്കര്‍. അദ്ദേഹത്തിന്റെ ഗാനം പാടുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സംഭവം തന്നെയായിരുന്നു. റിഹേഴ്‌സല്‍വേളയില്‍ താന്‍ ഉദ്ദേശിക്കുന്നതെന്തെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞുതന്നു. ഒരൊറ്റ ദിവസം തന്നെ രണ്ടു പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്തു. പിന്നീട് സിനിമ കണ്ടപ്പോഴാണ് എത്ര നന്നായിട്ടാണ് ഈണം നല്‍കിയിരിക്കുന്നതെന്ന് മനസ്സിലാകുന്നത്.

10. അള്ളാ തേരോ നാം (ഹം ദോനോ-1961)
ദേവാനന്ദിന്റെ നവകേതന്‍ നിര്‍മിച്ച ഹം ദോനോയില്‍ ഒരു വ്യവസ്ഥയിലാണ് എസ്.ഡി. ബര്‍മന്റെ അസിസ്റ്റന്റായ ജയ്‌ദേവിനെ സംഗീതസംവിധാനമേല്‍പ്പിച്ചത്. ഗായിക ലതാ മങ്കേഷ്‌കറായിരിക്കണം. ജയ്‌ദേവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഏറ്റവും നീണ്ട ഈ ഭജന്‍ പാടാന്‍ ലത തയ്യാറായി. അതു കേട്ടിട്ട് പ്രസിദ്ധ ശാസ്ത്രീയ ഗായകന്‍ ജസ്‌രാജ് കരഞ്ഞുപോയി. ലതാജി തന്റെ സംഗീതജീവിതത്തില്‍ ഇത്രയും ഉച്ചസ്ഥായിയില്‍ പാടിയ മറ്റൊരു പാട്ടില്ല.

11. കഹി ദീപ് ജലേ കഹി ദില്‍ (ബീസ് സാല്‍ബാദ്-1962)
ലതയ്ക്ക് മറ്റൊരു ഫിലിം ഫെയര്‍ അവാര്‍ഡു കൂടി നേടിക്കൊടുത്ത ഈ ഗാനത്തിന്റെ റിക്കോര്‍ഡിംഗിനു തൊട്ടുമുമ്പാണ് അവര്‍ രോഗശയ്യയിലായത്. ഇനിയും പാടാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പ്രവചിച്ച ഘട്ടം. എതിരാളികള്‍ ആറ്റുനോറ്റിരുന്ന വന്‍വീഴ്ചയുടെ സന്ദര്‍ഭം. ഉച്ചസ്ഥായിയിലേക്കുയരുന്ന ഈ പാട്ട്, രോഗാതുരയായ ലതയ്ക്ക് ഒരു വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ സംഗീതസംവിധായകനായ ഹേമന്ത് കുമാര്‍ ക്ഷമാപൂര്‍വം ധൈര്യം നല്‍കി. റിഹേഴ്‌സല്‍ വേളയില്‍ത്തന്നെ ലതയുടെ പാട്ട് റിക്കോര്‍ഡ് ചെയ്ത് ഓകെ പറയുകയായിരുന്നു ഹേമന്ത്ദാ. ‘എനിക്ക് അനുയോജ്യമായ ഈണമെന്തെന്നറിയാവുന്ന സംഗീതശില്‍പ്പിയാണ് അദ്ദേഹം’-ലത പറയുന്നു.

12. അയ് ദില്‍രുബ (റസ്തം സോറാബ്-1963)
സജ്ജാദ് ഹുസൈന്‍ ചിട്ടപ്പെടുത്തിയ ഈ ഗാനമില്ലാതെ തന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളുടെ പട്ടിക പൂര്‍ണമാവില്ലെന്ന് ലത പറയുന്നു. സ്വരങ്ങള്‍ക്കൊന്നും ഊന്നല്‍ നല്‍കേണ്ടതില്ലെന്നു സജ്ജാദ് സാഹബ് നേരത്തെതന്നെ നിര്‍ദേശം നല്‍കിയിരുന്നു. ശാന്തമായും സ്വന്തമായും പാടിയാല്‍ മതി. ഈ പാട്ടില്‍ എന്റെ സ്വരം തീര്‍ത്തും വ്യത്യസ്തമാണ്. പതിവുപോലെ റിക്കോര്‍ഡിങ് വേളയില്‍ ഞാന്‍ പരിഭ്രമിച്ചിരുന്നു. സജ്ജാദ് എന്ന വ്യക്തിയെപ്പോലെതന്നെ അപൂര്‍വതയുള്ളതാണദ്ദേഹത്തിന്റെ ഗാനങ്ങളും.

13. വോ ചുപ് രഹേ തൊ (ജഹനാര-1964)
മദന്‍മോഹന്‍ രൂപപ്പെടുത്തിയ ക്ലാസിക്കല്‍ ചാരുതയുള്ള ഈ ഗാനത്തിന്റെ റിക്കോര്‍ഡിങ് ലതയ്ക്ക് ഓര്‍മയുണ്ട്. ശബ്ദലേഖനം കഴിഞ്ഞ ഉടനെ മദന്‍ഭയ്യാ റിക്കോര്‍ഡിങ് റൂമിലേക്ക് കടന്നുവന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. വികാരാധീനനാകുമ്പോള്‍ പതിവുള്ളതുപോലെ അദ്ദേഹം എന്നെ ‘ബേട്ടാ’യെന്നു വിളിച്ചു. ആ സമയം നിര്‍മാതാവും നടനുമായ ഓംപ്രകാശും സമീപത്തുണ്ടായിരുന്നു. ലതയുടെ രാഖിസഹോദരനാണ് മദന്‍. സത്യത്തില്‍ മദന്‍ജിയുടെ ഓരോ പാട്ടും മാധുര്യമുള്ളതാണെന്നു ലത പറയും.

14. നയ്‌നാ ബര്‍സേ (വോ കോന്‍ ഥി?-1964)
മദന്‍ജിയുടെ മറ്റൊരു അനശ്വരഗാനം. വോ കോണ്‍ഫിയിലെ എല്ലാ ഗാനങ്ങളും ലതയ്ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ നയ്‌നാ, ബര്‍സെ ഒട്ടും മറക്കാനാവില്ല. സുഖമില്ലാത്തതിനാല്‍ ലതാജിക്ക് റിക്കോര്‍ഡിങ്ങിനു പോകാന്‍ കഴിഞ്ഞില്ല. സിംലയിലാണ് ഷൂട്ടിങ്. സ്വന്തം സ്വരത്തില്‍ പാടിയാണ് ചിത്രീകരണത്തിനുള്ള ഗാനം മദന്‍മോഹന്‍ സിംലയിലേക്കയച്ചത്. പിന്നീട് ലതാജി ഡബ്ബ് ചെയ്യുകയായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ നായിക സാധന പുരുഷശബ്ദത്തില്‍ പാടുന്നതു കേട്ട് കണ്ടുനിന്നവര്‍ അത്ഭുതപ്പെട്ടു. ഈ ഗാനത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് കിട്ടുമെന്നാണ് ലത പ്രതീക്ഷിച്ചത്. പക്ഷേ, അതു കിട്ടാഞ്ഞതില്‍ ദുഃഖം പ്രകടിപ്പിച്ചപ്പോള്‍ മദന്‍ പറഞ്ഞു: ‘എനിക്കതില്‍ ഖേദമില്ല. നിങ്ങള്‍ക്കങ്ങനെ തോന്നിയതുതന്നെ വലിയ പ്രതിഫലം.’

15. ദില്‍ കാ ദിയാ ജലാ (ആകാശ് ദീപ്-1965)
‘സ്‌നേഹം തോന്നുന്ന ഒരു സംഗീതശില്‍പ്പിയുടെ സനേഹനിര്‍ഭരമായ ഗാനം’ എന്നാണ് ചിത്രഗുപ്തയുടെ ഈ പാട്ടിനെ ലതാജി വിശേഷിപ്പിക്കുന്നത്. വളരെ മൃദുവായി, താഴ്ന്ന ശബ്ദത്തില്‍ പാടാനാണ് സംഗീതസംവിധായകന്‍ നിര്‍ദേശിച്ചത്. ഒരു കുടുംബത്തെപ്പോലെയായിരുന്നു അദ്ദേഹം. അനുജത്തിമാരായ ഉഷയും മീനയും ഗാനരചയിതാവ് പ്രേം ധവാനും ചിത്രഗുപ്തയും അസിസ്റ്റന്റ് ദിലീപ് ധോലാക്യയും എല്ലാവരും കുടുംബത്തെപ്പോലെ കഴിഞ്ഞിരുന്ന നാളുകള്‍ ലതയുടെ ഓര്‍മയിലുണ്ട്. രസകരമായ ഓര്‍മകള്‍.

16. ദുനിയാ കരേ സവാല്‍ (ബാഹൂബീഗം-1967)
സഹീര്‍ ലുധിയാന്‍വി രചിച്ച് റോഷന്‍ ഈണമിട്ട ലളിതമായ ഗസല്‍. നാല്‍പ്പതുകള്‍ തൊട്ടേ റോഷന്‍ കുടുംബവുമായുള്ള സൗഹൃദം ലതയ്ക്ക് മറക്കാനാവില്ല. ആദ്യമായി റോഷന്‍ മുംബൈയില്‍ വന്നപ്പോള്‍ ഭാര്യയോടൊപ്പം താമസിച്ചിരുന്നത് ഒരു ഗാരേജിലായിരുന്നു. ആ ഗാരേജിലാണ് പില്‍ക്കാലത്ത് സംവിധായകനായിത്തീര്‍ന്ന രാകേഷ് റോഷന്‍ ജനിച്ചത്. റോഷന്റെ മൂത്ത മകന്‍. ക്ലാസിക്കല്‍ സംഗീതത്തില്‍ അഗാധജ്ഞാനമുണ്ടായിരുന്നു റോഷന്. അദ്ദേഹത്തിന്റെ ഭാര്യ ഇറാ റോഷനുമൊത്ത് അനില്‍ ബിശ്വാസിന്റെ ഒരു യുഗ്മഗാനം ആലപിച്ചത് ലതാജി ഓര്‍മിക്കുന്നു. രഹേന്‍ നാ രഹേന്‍ (മമ്ത) രാത് കി മെഹ്ഫില്‍ സൂനി സൂനി (നൂര്‍ജഹാന്‍) എന്നിവയും ലതയ്ക്ക് പ്രിയംകരമായ റോഷന്‍ഗാനങ്ങളാണ്.

17. ക്യാ ജാനു സജന്‍ (ബഹാറോം കെ സപ്‌നേ-1967)
ആര്‍.ഡി.ബര്‍മന്റെ പരീക്ഷണാത്മകമായ ഒരു മെലഡിയാണിത്. ഇരട്ട ശബ്ദത്തിന്റെ പ്രതീതി ഉളവാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. സംഗീതജ്ഞന്മാരുടെ സഹായത്തോടെ ആദ്യം ലതയുടെ നാദം റിക്കോര്‍ഡ് ചെയ്തു. പിന്നീടത് ലതയുടെ ഹെഡ്‌ഫോണ്‍സിലേക്ക് പ്രസരിപ്പിച്ചു. അതിന്നു മീതെക്കൂടി പാടാന്‍ നിര്‍ദേശിച്ചു. ഈ പരീക്ഷണമൊന്നും ഇല്ലെങ്കിലും ഹൃദ്യമാണ് പാട്ടിന്റെ ഈണമെന്ന് ലത അഭിപ്രായപ്പെടുന്നു.

18. ദില്‍ വില്‍ പ്യാര്‍-പ്യാര്‍ (ഷാഗിര്‍ദ്-1967)
ലക്ഷ്മികാന്ത് പ്യാരേലാല്‍ എപ്പോഴും ആശയങ്ങള്‍ പങ്കുവെച്ചിരുന്ന സംഗീതശില്‍പ്പികളാണ്. മജ്‌റൂഹ് സുല്‍ത്താന്‍പുരിയുടെ ഒരു ഗാനം റിക്കോര്‍ഡ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ എല്ലാം റൈം താളത്തില്‍ സംസാരിക്കുന്ന ഒരാളെക്കുറിച്ച് ലത തമാശയായി സൂചിപ്പിച്ചു. അങ്ങനെ ഒരു പാട്ടുണ്ടാക്കിയാലോ എന്ന ആശയം ഉടനെ ലക്ഷ്മികാന്തിന്റെ മനസ്സിലുദിച്ചു. ആ താളത്തില്‍ പാട്ടെഴുതാമെന്ന് മജ്‌റൂഹ് സമ്മതിക്കുകയും ചെയ്തു. അങ്ങനെ പിറന്ന ഗാനമാണിത്.

19. ചലോ സജ്‌നാ (മേരെ ഹംദം 1968)
ഇതും ലക്ഷ്മികാന്ത്-പ്യാരേലാലിന്റേതു തന്നെ. ലതയ്ക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഗാനം. വളരെ അപൂര്‍വമായി മാത്രം സംസാരിക്കുന്ന പ്രകൃതമാണ് പ്യാരേലാലിന്റേത്. റിക്കോര്‍ഡിങ് വേളയില്‍ എങ്ങനെ പാടണമെന്നു വിസ്തരിച്ചു പറഞ്ഞുതന്നു. പെട്ടെന്നുള്ള റിക്കോര്‍ഡിങ്ങായിരുന്നു. ലളിതമെങ്കിലും സങ്കീര്‍ണമാണ് ആലാപനം. ഓരോ വാക്കിന്റെയും ഗതിവ്യത്യാസമനുസരിച്ച് പാടിയില്ലെങ്കില്‍ തകര്‍ന്നുപോകുമായിരുന്ന ഗാനം നന്നായി അവതരിപ്പിക്കാന്‍ സഹായിച്ചത് പ്യാരേലാലിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടാണ്.

20. ഭായി ബത്തൂര്‍ (പഡോസന്‍-1968)
ആര്‍.ഡി. ബര്‍മന്റെ രചനകളില്‍ മിക്കവര്‍ക്കും ഇഷ്ടമുള്ള ലതാഗാനം ശര്‍മ്മ് ആതേഹേ മഗര്‍ ആണെങ്കിലും ലതാജിക്ക് ഇഷ്ടം ഭായി ബത്താറാണ്. ലളിതമായ ട്യൂണ്‍. എന്നാല്‍, ആലാപ് പ്രയാസമുള്ളതായിരുന്നു. മണിക്കൂറുകളെടുത്തായിരുന്നു ശബ്ദലേഖനം. അതു കഴിഞ്ഞപ്പോള്‍ ലത വിസ്മയിച്ചുപോയി. ശര്‍മ് ആ തീ ഹെ പോലുള്ള നിരവധി ഗാനങ്ങള്‍ താന്‍ പാടിയിട്ടുണ്ടെങ്കിലും ഭായി ബത്തൂറിന്റെ ചാരുത അപൂര്‍വമാണെന്ന് ലത പറയുന്നു.

21. ആ ജാനേ ജാന്‍ (ഇന്‍തിഖാം-1969)
ഹെലന്റെ നൃത്തച്ചുവടുകള്‍ക്കൊപ്പം വാര്‍ന്നുവീഴുന്ന കാബ്‌റേ ഗാനം ലതാജി പാടുക, ലതാജിയെക്കൊണ്ട് പാടിക്കുക അത്ര എളുപ്പമല്ലെന്ന് ലക്ഷ്മികാന്തിനറിയാമായിരുന്നു. കാരണം ആ രംഗത്ത് ആശാഭോസ്ലെയാണ് എന്നും മികച്ചുനിന്നത്. എന്നാല്‍, ലതയുടെ സ്വരത്തിനും നിലവാരത്തിനുമിണങ്ങുന്ന ഈണമാണ് തങ്ങളുടേതെന്ന് ലക്ഷ്മികാന്ത് പ്യാരെലാല്‍ ഉറപ്പു നല്‍കിയതിനു ശേഷമാണ് ലത പാടിയത്. അത് വ്യത്യസ്തമായ കാബ്‌റേ ഗാനമാവുകയും ചെയ്തു.

22. ബിന്ദിയാ ചംകേഗി (ദോ രാസ്‌തെ-1969)
ലക്ഷ്മികാന്ത്-പ്യാരേലാലിന്റെ മറ്റൊരു രചന. വാസ്തവത്തില്‍ ഇതിന്റെ പേറ്റന്റ് നിര്‍മാതാവായ രാജ് ഖോസലെയ്ക്കാണ്. നല്ലൊരു സംഗീതാസ്വാദകനായ ഖോസ്ലെ എപ്പോഴും പാട്ടുകള്‍ മൂളിക്കൊണ്ടിരിക്കും. ചെറുപ്പത്തിലേ അമ്മ പാടിക്കേട്ട ഒരു പഞ്ചാബി നാടോടിപ്പാട്ടിന്റെ ഈണത്തില്‍ ഗാനമുണ്ടാക്കിയാല്‍ കൊള്ളാമെന്നദ്ദേഹം സംഗീതസംവിധായകരോട് പറഞ്ഞു. ഗാനമേളകളില്‍ ശ്രോതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പതിവായി ലത ഈ പാട്ടു പാടാറുണ്ട്.

23. ചല്‍തേ ചല്‍തേ (പക്കീസ-1972)
സത്യം പറഞ്ഞാല്‍ പക്കീസയിലെ എന്റെ ഗാനങ്ങളോട് എനിക്ക് അമിതമായ പ്രതിപത്തിയൊന്നുമില്ല. താരേ രഹിയോ… ഇന്‍ഹി ലോഗോം മേ എന്നീ പാട്ടുകളേക്കാള്‍ എനിക്കിഷ്ടം ചല്‍തേ ചല്‍തേ തന്നെ. അതില്‍ ഗുലാം മുഹമ്മദ് സാബ് സൃഷ്ടിക്കുന്ന വികാരപ്രപഞ്ചം അപാരം. പാട്ട് മുറിയുന്നിടത്ത് സിത്താറും തബലയും സജീവമാകുന്നു. സ്വരം തൃപ്തിയാവാത്തിടത്തോളം ഞാന്‍ പാട്ട് റിക്കാര്‍ഡ് ചെയ്യാറേയില്ല. എന്നെക്കുറിച്ച് ചലച്ചിത്രലോകത്ത് പറയാറുണ്ട്, ആതി നഹി ഗാതി നഹി ഞാനൊരു റിക്കോര്‍ഡിങ് റദ്ദാക്കിയാല്‍ നൂറുകണക്കിനാളുകള്‍ വിഷമിക്കേണ്ടിവരും. എന്നാല്‍ വികാരമുള്‍ക്കൊണ്ട് പാടിയില്ലെങ്കില്‍ ആയിരക്കണക്കിന് ശ്രോതാക്കള്‍ എന്താ പറയുക?’

24. രാതോം കെ സായേ ഘാനേ (അന്നദാതാ-1972)
ഒരു പാശ്ചാത്യ സിംഫണിയെന്നു തോന്നിക്കുന്ന ഈ ഗാനത്തിന്റെ ക്ലാസിക്കല്‍ മാധുര്യം ഓര്‍ത്തോര്‍ത്ത് അയവിറക്കാറുണ്ട് ലതാജി. എഴുപതുകളില്‍ ആര്‍.ഡി. ബര്‍മന്‍ ഈണം നല്‍കിയ റയ്‌ന ബീതി ജായേ… ബീതിന ബീതായി റയ്‌ന പോലുള്ള ശാസ്ത്രീയ ഗാനങ്ങളോടൊപ്പം പ്രിയപ്പെട്ടതാണ് സലീല്‍ചൗധരി രചിച്ച ഈ ഗാനം. സലീല്‍ദായുടെ പാശ്ചാത്യസംഗീതത്തോടുള്ള കമ്പം എല്ലാവര്‍ക്കും അറിയാം. ബിഥോവന്‍, മൊസാര്‍ട്ട്, ബാക്ക് തുടങ്ങിയ യൂറോപ്യന്‍ സംഗീതജ്ഞരുടെ സിംഫണികള്‍ വാങ്ങി ലതയ്ക്ക് നല്‍കിയിട്ടുണ്ട് സലില്‍ദാ.

25. ബാഹോം മേ ചലേ ആവോ (അനാമിക-1973)
ഈ ഗാനത്തിന്റെ സന്ദര്‍ഭവും വൈകാരികഭാവവും സംവിധായകനായ ആര്‍.ഡി. ബര്‍മന്‍ വിസ്തരിച്ചു പറഞ്ഞുതന്നതുകൊണ്ട് മാത്രമാണ് അത് ഉള്‍ക്കൊണ്ടു പാടാന്‍ തനിക്ക് കഴിഞ്ഞതെന്ന് ലത പറയുന്നു. ആ ഗാനം അഭ്രപാളികളില്‍ തന്മയത്വത്തോടെ അവതരിപ്പിച്ച സഞ്ജീവ്കുമാറിനോടും ജയബാദുരിയോടും ലതാജി കൃതജ്ഞത സൂക്ഷിക്കുന്നു. പാതിരായ്ക്ക് ഷൂട്ട് ചെയ്തതുകൊണ്ട് പതിഞ്ഞ ശബ്ദത്തിലാണിത് പാടിയത്.

26. ചലാ വഹി ദേശ് (ആല്‍ബം-1974)
സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്‌കറിന്റെ മീരാഭജന്‍ ആല്‍ബത്തിലുള്ളതാണ് ഈ ഗാനം. സഹോദരന്റെ എല്ലാ ഗാനങ്ങളോടും, പ്രത്യേകിച്ച് ഭജനോട് വലിയ പ്രതിപത്തിയാണ് ലതയ്ക്ക്. ഇതാവട്ടെ സ്വന്തം പ്രൊജക്ടുമായിരുന്നു. എന്നാല്‍ ലതാജിക്ക് സുഖമില്ലാത്ത അവസരത്തിലായിരുന്നു റിക്കോര്‍ഡിങ്. കാലുറപ്പിച്ചു നില്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഉള്ളറിഞ്ഞു പാടി. ഒരു ആത്മീയാന്തരീക്ഷമുണ്ടാകാന്‍, ആ സന്ദര്‍ഭത്തില്‍ സിനിമാഗാനങ്ങളൊന്നും പാടിയതേയില്ല. ഭഗവദ്ഗീതയെ ആധാരമാക്കിയുള്ള ഹൃദയനാഥിന്റെ രചനയിലും ഇതേ സമീപനമായിരുന്നു.

27. സത്യം ശിവം സുന്ദരം (സത്യം ശിവം സുന്ദരം -1978)
താന്‍ ഏറ്റവും ആദരിക്കുന്ന പണ്ഡിറ്റ് നരേന്ദ്രശര്‍മ രചിച്ച കവിതകളായതുകൊണ്ട് ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളോടും ലതയ്ക്ക് ഒരു മമതയുണ്ട്. ലക്ഷ്മികാന്ത് – പ്യാരേലാല്‍ ആണ് സംഗീതസംവിധായകര്‍. ആദ്യ ടേക്കില്‍ തന്നെ പാട്ട് ഓകേയായി. ഇതിലെ യശോമതി മയ്യാ സെ ബോലെ നന്ദലാലാ എന്ന ഗാനവും ലതാജിക്ക് ഏറെ ഇഷ്ടമാണ്. രണ്ടു സ്വരത്തില്‍ ഒരേ ഗാനം പാടേണ്ടിവന്ന അപൂര്‍വതയുമുണ്ട്. പത്മിനി കോലാപ്പൂരി അവതരിപ്പിച്ച ബാല്യകാലവും സീനത്ത് അമന്റെ യൗവനകാലവും വ്യത്യസ്ത സ്വരവും ഭാവവും ആവശ്യപ്പെടുന്നതായിരുന്നു.

28. ദര്‍ദ് കി രാഗിണി (പ്യാസ്-1981)
ബപ്പി ലാഹിരിക്ക് മനോജ്ഞമായ ഗാനങ്ങളുണ്ടാക്കാനാവും. ബാദ്ഷാ എന്ന പടത്തില്‍ പാടാനാണ് ബപ്പിയുടെ അച്ഛന്‍ ലാഹിരി മുംബൈയില്‍ വന്നത്. എന്നാല്‍ ഗായകനായി ഉയരാനായില്ല. കൊല്‍ക്കത്തയില്‍ പോകുമ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തെ കാണാറുണ്ട്. ഒരിക്കല്‍ ചെന്നപ്പോള്‍ ഒരു വയസ്സുള്ള ബപ്പിയെ തന്റെ മടിയിലിരുത്തി ലാഹിരി ഫോട്ടോ എടുത്തത് ലത ഓര്‍മിക്കുന്നു. ബപ്പിയുടെ ആദ്യ ചിത്രം തൊട്ടേ ലത പാടിയിട്ടുണ്ട്.

29. ദിഖായേ ദിയേ യുന്‍ (ബസാര്‍-1981)
‘ഹാ! എന്തൊരു മധുരഗാനം. അതിലെ ഓരോ വാക്കും എനിക്കിഷ്ടപ്പെട്ടതാണ്. എന്റെ ഇഷ്ടകവിയായ മിര്‍ താഖി മിറിന്റേതാണ് വരികള്‍. സംഗീതസംവിധായകനായ ഖയ്യാമിനെയാണെങ്കില്‍ പതിറ്റാണ്ടുകളായറിയാം. ഫുട്പാത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലെ ഗാനങ്ങള്‍ മുതല്‍ എനിക്കിഷ്ടമാകുന്നു. ആഖ്‌രിഖത്തിലെ ബഹാറോ മേരാ ജീവന്‍ ഭിസവാ രോ എന്ന ഗാനമാണ് ഖയ്യാമിനു വേണ്ടി ആദ്യമായി ഞാന്‍ പാടിയത്. കവിതയില്‍ അഗാധജ്ഞാനം. സംഗീതരചനയുടെ സൂക്ഷ്മാംശങ്ങളില്‍ പോലും ശ്രദ്ധ. സവിശേഷമായ ശൈലി. പെര്‍ഫെക്ഷനിസ്റ്റ്. ആദ്യന്തം ജന്റില്‍മാന്‍ – ഖയ്യാമിനെക്കുറിച്ചുള്ള ലതയുടെ വിശേഷണങ്ങള്‍.

30. അഹേ ദിലേ നാദാന്‍ (റസിയാ സുല്‍ത്താന്‍-1983)
ഖയ്യാമിന്റെ തന്നെ മറ്റൊരു സൃഷ്ടി. ജാവേദ് അക്തറിന്റെ പിതാവ് ജാന്‍ നിസ്സാര്‍ അക്തറിന്റെ വരികള്‍. അദ്ദേഹത്തിന്റെ പല ഗാനങ്ങളും ലത പാടിയിട്ടുണ്ട്. സംവിധായകനായ കമല്‍ അമ്രോഹി ഗാനസന്ദര്‍ഭം കണ്‍മുന്നില്‍ കാണാവുന്നതുപോലെ സ്​പഷ്ടമായി വിവരിച്ചുതന്നു. എന്റെ ഉറുദുവിന് സ്ഫുടതയും ശുദ്ധിയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

31. ശ്രീരാം ഭജന്‍ ശ്യാം ഘനശ്യാം ബര്‍സെ (1985)
രാം ശ്യാം ഗുന്‍ഗാന്‍ എന്ന ആല്‍ബത്തിലെ സോളോകളാണിവ രണ്ടും. ശ്രീനിവാസ് കാലേയാണ് സംഗീതരചയിതാവ്. അദ്ദേഹത്തിന്റെ തുക്കാറാമില്‍ ഞാന്‍ പാടിയിട്ടുണ്ട്. അത് ഹിറ്റായിരുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി ശാസ്ത്രീയ ഗായകനായ പണ്ഡിത് ഭീംസെന്‍ ജോഷിയാണ് ഈ ആല്‍ബത്തില്‍ പാടിയ മറ്റൊരു കലാകാരന്‍. അദ്ദേഹത്തോടൊപ്പം പാടാനാവുമോ എന്ന സന്ദേഹമുണ്ടായിരുന്നു. പണ്ഡിറ്റ് നരേന്ദ്ര ശര്‍മയെക്കൊണ്ടാണ് പാട്ടുകളെഴുതിച്ചത്. ഒരു വര്‍ഷം മുമ്പാണല്ലോ ചരിത്രം സൃഷ്ടിച്ച രാം രത്തന്‍ ധന്‍പായോ, ഞാന്‍ പാടിയത്. ഇതിലെ ചില ഗാനങ്ങള്‍ ഈണപ്പെടുത്തിയത് എന്റെ സഹോദരീസഹോദരന്മാരാണ്. കുടുംബത്തില്‍ ഞങ്ങളെല്ലാവരും സംഗീതരചയിതാക്കളാണ്.

32. ദില്‍ ദീവാന (മൈനേ പ്യാര്‍കിയാ-1989)
പിന്നണിസംഗീത രംഗത്തുനിന്നു പിന്‍വാങ്ങാന്‍ ലതാജി ആലോചിച്ചുകൊണ്ടിരുന്ന കാലം. തികച്ചും അപ്രശസ്തനായ സംഗീതസംവിധായകന്‍ രാംലക്ഷ്മണ്‍. രാജശ്രീയുടെ വലിയ നിലവാരമൊന്നുമില്ലാത്ത പടം-ഏജന്റ് വിനോദ്. സുഖമില്ലാതിരുന്നിട്ടും അഞ്ചു ഗാനങ്ങളാണ് ഒറ്റ ദിവസം ഈ പടത്തിനു വേണ്ടി ലത പാടിയത്. ഒരു ദശാബ്ദം മുഴുവന്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വിഷമിച്ചിരുന്ന രാമലക്ഷ്മണിന് ഈ പടം ബ്രേക്കായി. വിടവാങ്ങാനുള്ള തീരുമാനം ലത ഉപേക്ഷിച്ചു. അടച്ചുപൂട്ടാറായ എച്ച്.എം.വി.ക്ക് ആത്മവിശ്വാസം പകര്‍ന്നു – ഇതെല്ലാമാണ് ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍.

33. സുനിയോജി അരജ് മഹരി (ലേകിന്‍-1990)
ഗുല്‍സാറിന്റെ വരികള്‍ ഈണപ്പെടുത്തിയത് ഹൃദയനാഥ് മങ്കേഷ്‌കര്‍. സംഗീതസംവിധായകനെന്ന നിലയില്‍ തന്റെ സഹോദരനെക്കുറിച്ച് ലതാജിക്ക് വലിയ മതിപ്പാണ്. വലിയ പെര്‍ഫെക്ഷണിസ്റ്റ്. റിക്കോര്‍ഡിങ് പൂര്‍ണ തൃപ്തിയായാലേ ഓക്കേയാക്കാറുള്ളു. നാളെ ആളുകള്‍ മോശം പറയരുതെന്ന് നിര്‍ബന്ധമാണ്. സഹോദരനായതുകൊണ്ട് ശുപാര്‍ശ ചെയ്യാറില്ലെന്ന് ലതാജി പറയുന്നു. ലേകിനിലെ ഗാനങ്ങളെല്ലാം നന്നായിട്ടും പടം പൊട്ടി. പശ്ചാത്തലസംഗീതം പോലും മികച്ചതായിരുന്നു.

34. കുഛ് നാ കഹൊ (1942 എ ലൗ സ്റ്റോറി-1994)
ആര്‍.ഡി. ബര്‍മന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പശ്ചാത്തല ഗാനമാണിത്. ഇത് ലതാജി പാടണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. മറ്റുള്ള ഗാനങ്ങളെല്ലാം കവിതാകൃഷ്ണമൂര്‍ത്തിയാണ് പാടുകയെന്ന്, ആര്‍.ഡി. ബര്‍മന്‍ തുറന്നു പറഞ്ഞിരുന്നു. റിക്കോര്‍ഡിങിനു മുമ്പ് വിദേശപരിപാടിക്കു പോയ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ് പിന്നീട് കേട്ടത്. അതിന്നു ശേഷം നിര്‍മാതാക്കള്‍ സമീപിച്ച് പശ്ചാത്തലഗാനം ലതാജി തന്നെ പാടണമെന്ന് നിര്‍ബന്ധിച്ചു. തന്റെ ഗാനം ലതാജി തട്ടിയെടുത്തുവെന്നു കവിതയോട് ആരോ ആരോപിച്ചതായി കേട്ടപ്പോള്‍ ലതയ്ക്ക് വളരെ വേദന തോന്നി. ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല. ഈ വൃത്തികെട്ട കെട്ടുകഥ പ്രചരിപ്പിച്ചത് ഒരു പിന്നണിഗായകനാണെന്നത് എന്നെ കൂടുതല്‍ വേദനിപ്പിച്ചു. എന്നാല്‍ നിഷേധാത്മകമായി ഒന്നും പറഞ്ഞില്ല എന്നതില്‍ കവിതയോട് ആദരവുണ്ട്.

35. ജിയാ ജലേ (ദില്‍സേ-1998)
തൊണ്ണൂറുകളില്‍ താന്‍ ആലപിച്ചതില്‍ ലതാജിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത്. ആദ്യം കേട്ടപ്പോള്‍ ട്യൂണില്‍ പുതുമയൊന്നും തോന്നിയില്ല. എന്നാല്‍ റിക്കോര്‍ഡ് ചെയ്തു കേട്ടപ്പോഴാണ് അമ്പരന്നുപോയത്. വളരെ കാലത്തിനു ശേഷം നല്ല ഒരു പാട്ട് പാടിയ സംതൃപ്തി. റിക്കാര്‍ഡിങ് വേളയില്‍ ആലാപിനു ശേഷം താനൊന്നു മൂളിയപ്പോള്‍ അതും റിക്കാര്‍ഡ് ചെയ്യണമെന്നായി റഹ്മാന്‍. പുതിയ തലമുറയിലെ പ്രതിഭാധനനായ ഈ സംഗീതജ്ഞനോടൊപ്പം ചെന്നൈയില്‍ പാടാന്‍ ചെന്നത് നല്ലൊരനുഭവമായി ലത കരുതുന്നു. റഹ്മാന്റെ അനുപമമായ ശൈലി ഭാരതീയമാണെങ്കിലും അതില്‍ അറേബ്യന്‍ സംഗീതത്തിന്റെ ശക്തമായ സ്വാധീനമുണ്ടെന്നാണ് ലതാജിയുടെ അഭിപ്രായം.

മലയാളത്തിലും തമിഴിലും

രാമു കര്യാട്ടിൻ്റെ ‘നെല്ല് ‘ എന്ന സിനിമയ്ക്ക് വേണ്ടി ‘കദളി കൺകദളി ചെങ്കദളി പൂ വേണോ, കവിളില്‍ പൂമദമുള്ളൊരു പെണ്‍പൂ വേണോ പൂക്കാരാ’ എന്ന ഗാനത്തിൻ്റെ അതിമനോഹരമായ ആലാപനം മലാളിയുടെ ലതാ മങ്കേഷ്‌ക്കറുടെ ശബ്ദത്തിലുള്ള അഭിമാന ഗാനമാണ്.

തമിഴിലും ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തോടൊപ്പം വളയോസൈ എന്ന ഗാനം അവർ പാടി. ഇന്ത്യന്‍ സിനിമയിലെ പ്രമുഖനായ ഗാനരചയിതാവ് ജാവേദ് അക്തറിന്റെ കഥ അടിസ്ഥാനമാക്കി നിര്‍മിച്ച ‘സത്യ’ എന്ന സിനിമയിലെ ഗാനമായിരുന്നു ‘വളയോസൈ’… വളകളുടെ കിലുക്കം പോലെ മനോഹരമായ ഈണവും വരികളും ലതയുടേയും എസ്പിബിയുടേയും ആലാപനമികവോടെ തമിഴിൽ അനശ്വരമായി രേഖപ്പെടുത്തപ്പെട്ടു.

Share post:

spot_imgspot_img

Popular

More like this
Related

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...