വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ 2024 ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള കരുനീക്കങ്ങളുമായി ഉന്നതർ നേർക്കു നേർ രംഗത്ത് ഇറങ്ങി തുടങ്ങി.
“തിരക്കുള്ള ലോകകാര്യങ്ങള്‍ നോക്കുന്ന കേന്ദ്രമന്ത്രി, കഴക്കൂട്ടത്തെ ഫ്‌ളൈ ഓവര്‍ കാണാന്‍ വന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മനസ്സിലാകും. കഴക്കൂട്ടം മണ്ഡലത്തില്‍ ബി.ജെ.പിയെ ജയിപ്പിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം ജയ്ശങ്കറിനെ ഏല്‍പിച്ചുവെന്നാണ് കേള്‍ക്കുന്നത്. ദേശീയപാതാവികസനത്തിന്റെ അവകാശവാദവുമായി ചിലര്‍ രംഗത്തുവരുന്നുണ്ട്” – മുഖ്യമന്ത്രി പറഞ്ഞു.
വിദേശകാര്യമന്ത്രി ഫ്ളൈ ഓവറിന് മുകളിൽ നിൽക്കുന്ന ചിത്രം പത്രങ്ങളിൽകണ്ട് വല്ലാത്ത ആശ്‌ചര്യം തോന്നി. നമ്മുടെ രാജ്യം ലോകത്തെ പ്രധാന രാജ്യങ്ങളിലൊന്നാണ്. വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇത്ര തിരക്കുള്ള ഘട്ടത്തിൽ ഒരു പാലം കാണാൻ വന്നത് ചിലതിന്റെയെല്ലാം തുടക്കമാണ്. കേവലമൊരു ഫ്‌ളൈഓവർ കാണലല്ല അത്. 18 മാസം കഴിഞ്ഞ് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണത്. കഴക്കൂട്ടം ഉൾപ്പെടുന്ന പാർലമെന്റ് മണ്ഡലം ജയ്‌ശങ്കറിനെ ഏൽപ്പിച്ചതിനെ തുടർന്നുള്ള സന്ദർശനമാണ്.
കഴിഞ്ഞദിവസം എത്തിയ ജയശങ്കര്‍ മൂന്നുദിവസമാണ് തിരുവനന്തപുരത്ത് പര്യടനം നടത്തുക. ആദ്യദിവസം യുവാക്കളും വിദ്യാര്‍ഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ജയ്ശങ്കറിന്റെ സന്ദര്‍ശനത്തിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞ് അത് തുറന്നുകാട്ടുന്ന സമീപനമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ദേശീയപാതാ വികസനത്തില്‍ അവകാശവാദവുമായി ചിലര്‍ വരുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കഴക്കൂട്ടം ഫ്‌ളൈ ഓവറില്‍ ജയശങ്കര്‍ സന്ദര്‍ശനം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ വിമര്‍ശനം.
മറുപടിയുമായ് വി മുരളീധരൻ
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്ര അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വിദേശകാര്യമന്ത്രി എന്നാല്‍ വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രിയല്ലെന്നും അത്തരം ധാരണ മുഖ്യമന്ത്രി മാറ്റണമെന്നും മുരളീധരന്‍ പറഞ്ഞു.
എല്ലാ അടവുകളുമായി കേരളത്തിലേക്ക്
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങള്‍ എന്ന ലക്ഷ്യത്തോടെ തന്നെയാണ് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ബി.ജെ.പി. വൃത്തങ്ങള്‍ ഇത് പരസ്യമായി സമ്മതിച്ചിട്ടില്ല എങ്കിലും.
കോഴിക്കോട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് സിങ് താക്കൂർ വിളിച്ചുചേർത്ത മാധ്യമ സ്ഥാപന ഉടമകളുടെയും എഡിറ്റോറിയൽ മേധാവികളുടെയും യോഗത്തിൽ ഇടതുപക്ഷ മാധ്യമങ്ങൾക്കും മുസ്ലിം മാനേജ്മെന്റുകളുടെ മാധ്യമങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയതായി വിവാദം ഉണ്ടായിരുന്നു. ഇതര മാധ്യമങ്ങളെ കൂടെ നിർത്താനും വാർത്തകൾ ആസൂത്രണം ചെയ്യാനും പരോക്ഷ സ്വാധീന ശ്രമമെന്ന് ഈ യോഗത്തെ കുറിച്ച് വാർത്തകൾ തന്നെ വന്നു.
കോഴിക്കോടും വിവാദമായി
കോഴിക്കോട് ട്രൈപെൻഡ ഹോട്ടലിൽ ചേർന്ന യോഗത്തിലാണ് ദേശാഭിമാനിയേയും കൈരളി ന്യൂസിനേയും ജനയുഗത്തെയും മറ്റും ഒഴിവാക്കിയത്. മുസ്ലിം മാനേജ്മെന്റുകളുടെ ഉടമസ്ഥതയിലുള്ള മീഡിയവൺ, മാധ്യമം, ചന്ദ്രിക, സിറാജ്, സുപ്രഭാതം തുടങ്ങിയ മാധ്യമങ്ങൾക്കും ക്ഷണമുണ്ടായില്ല. കോൺഗ്രസിന്റെ ചാനലായ ജയ്‌ഹിന്ദിനെയും ഒഴിവാക്കി. കേരളത്തിൽ രാഷ്ട്രീയ സ്വാധീനമുണ്ടാക്കാൻ മാധ്യമ പിന്തുണ ഉറപ്പാക്കുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കൊച്ചി ഓഫീസ് 40 മാധ്യമങ്ങളുടെ പട്ടിക നിർദേശിച്ചിരുന്നുവെങ്കിലും 20 മാധ്യമങ്ങളെ മാത്രം പങ്കെടുപ്പിക്കാനായിരുന്നു അനുമതി.
വിദേശകാര്യമന്ത്രി ജയശങ്കർ തിരുവനന്തപുരത്ത് എത്തിയത് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി തന്നെ പ്രതികരണവുമായി എത്തി.
തിങ്കളാഴ്ച കഴക്കൂട്ടം ഫ്‌ളൈ ഓവറിൻ്റെ നിര്‍മാണപ്പുരോഗതി ജയ്ശങ്കര്‍ വിലയിരുത്തി. ഫ്‌ളൈ ഓവര്‍ സന്ദര്‍ശിച്ച മന്ത്രി ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ പ്രദീപ്കുമാര്‍, റീജണല്‍ ഓഫീസര്‍ ബി.എല്‍.മീണ എന്നിവരോട് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഭാഗമായാണ് 2.7 കിലോമീറ്റര്‍ ദൂരമുള്ള ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നത്. ഫ്‌ളൈ ഓവര്‍ പൂര്‍ത്തിയാകുന്നതോടെ ദേശീയപാതയില്‍ കഴക്കൂട്ടം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ശമനമാകും. 90 ശതമാനവും പണി പൂര്‍ത്തിയായ ഫ്‌ളൈ ഓവര്‍ ഉടന്‍തന്നെ ഗതാഗതത്തിനു തുറന്നുകൊടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.


