വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ വേദിയില്‍ കയറാന്‍ പ്രതിഷേധിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീ റാം മുദ്രാവാക്യം’ മുഴക്കി എത്തിയതാണ് പ്രകോപനം. മുഖ്യമന്ത്രി എത്തിയ ചടങ്ങിൽ തള്ളിക്കയറിയായിരുന്നു പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം. ഇതിനെതിരെ മമതാ ബാനർജി ഗവർണറോട് പരാതിപ്പെടുകയും ചെയ്തു.
ഹൗറ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിനിടെയായിരുന്നു മമത ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചത്. ന്യൂ ജല്‍പൈഗുരിയിലേക്കുള്ള ട്രെയിനിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിനിടെ വേദിയിലേക്ക് കയറാന്‍ മമത കൂട്ടാക്കിയില്ല. കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവും ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസും മമതയെ അനുനയിപ്പിച്ച് വേദിയിലേക്ക് ആനയിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.
ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീ റാം മുദ്രാവാക്യം’ മുഴക്കിയതോടെയാണ് മമത അസ്വസ്ഥയായത്. മുഖ്യമന്ത്രിക്കെതിരെ ജയ് ശ്രീ റാം മുദ്രാവാക്യം വിളിച്ച് കളിയാക്കുന്നത് പ്രകോപനം സൃഷ്ടിച്ചിരുന്നു. കാണികള്‍ക്കൊപ്പം കസേരയില്‍ ഇരുന്നാണ് മമത പ്രതിഷേധമറിയിച്ചത്.
സദസിൽ ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രിയുടെ അമ്മയുടെ മരണത്തില്‍ മമത അനുശോചിച്ചു. ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കുന്നതായും പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൗറ-ന്യൂ ജല്‍പൈഗുരി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം നിര്‍വഹിച്ചത്.


