വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികളെ തല്ലി ചതച്ചു. നടവയൽ നെയ്ക്കുപ്പം കോളനിയിലെ ആറും എഴും വയസ്സുള്ള കുട്ടികൾക്കാണ് മർദ്ദനമേറ്റത്.
നെൽക്കൃഷിക്കായി ഒരുക്കിയിട്ട വയലിൽ ഇറങ്ങി എന്നാരോപിച്ചാണ് കൃഷി ഉടമയും അയൽവാസിയുമായ രാധാകൃഷ്ണൻ കുട്ടികളെ മർദ്ദിച്ചത്. മർദ്ദനമേറ്റ ഒരു കുട്ടി ബൈപ്പാസ് സർജറി കഴിഞ്ഞതാണ്. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാർജ്ജ് ചെയ്തു.
വയലിൽ നിന്ന് മീൻ കോരിയെടുത്ത് വേറൊരു കുട്ടിയുടെ കൈയിലേക്ക് കൊടുക്കുകയായിരുന്നു. അപ്പോഴാണ് വയലിന്റെ ഉടമ വടിയുമായി വന്നത്. കുട്ടികളെ പേടിപ്പിച്ചു വിടാനായിരിക്കുമെന്നാണ് വിചാരിച്ചതെന്നും എന്നാല്‍, ശീമക്കൊന്നയുടെ വടിയെടുത്ത് കുട്ടികളെ ക്രൂരമായി മർദിക്കുകയായിരുന്നെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കേണിച്ചിറ പോലീസ് കേസെടുത്തു. ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ് കേസ്. പ്രതിയായ രാധാകൃഷ്ണൻ ഒളിവിലാണ്


