ജനപ്രിയ മീഡിയാ പ്ലെയര്‍ വിഎല്‍സി പ്ലെയറിന് അപ്രഖ്യാപിത വിലക്ക്. രണ്ട് മാസക്കാലമായി സ്ട്രീമിങ് മീഡിയാ സെര്‍വർ കൂടിയായ വിഎൽസി നിരോധനത്തിലാണ്. എന്തിനാണ് വിലക്ക് എന്നതിൽ വ്യക്തയില്ല. ഭാഗികമായി ഇത് നിലനിൽക്കയും ചെയ്യുന്നുണ്ട്.
ഫെബ്രുവരി 13 മുതല്‍ വിലക്കുണ്ടെന്ന് ട്വിറ്ററില്‍ വിഎല്‍സി ഇന്ത്യ ടുഡേയുടെ വാര്‍ത്താ ലിങ്കിന് കീഴില്‍ വ്യക്തമാക്കുന്നു. നിശബ്ദമായ നിരോധനമാണ്. കമ്പനിയോ സര്‍ക്കാരോ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. വെബ്സൈറ്റുകളും പുതിയ ഡൗണ്‍ലോഡുകൾ മരവിപ്പിച്ചിട്ടുണ്ട്. ജനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന മീഡിയ പ്ലെയറാണ് വി എൽ സി
ചൈനീസ് ഹാക്കര്‍മാരായ സിസാഡയുടെ സൈബറാക്രമണത്തില്‍ ഇന്ത്യ, യുഎസ്, കാനഡ, ഇസ്രയേല്‍, ഹോങ് കോങ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആളുകള്‍ ഇരയായിരുന്നു. ഉന്നത വ്യക്തിത്വങ്ങളെ ലക്ഷ്യമിട്ട് ഏപ്രിലില്‍ വലിയ സൈബറാക്രമണമാണ് സിസാഡ നടത്തിയത്. ഈ സൈബര്‍ കുറ്റവാളികള്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ചത് വിഎല്‍സി പ്ലെയര്‍ ആണെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാൻ്റെ റിപ്പോർട്ട് ഉണ്ടായിരുന്നു.
വീഡിയോ ലാന് വികസിപ്പിച്ച ഈ സോഫ്റ്റ് വെയറിന് ചൈനീസ് ഹാക്കര്‍മാരുമായി ബന്ധമുണ്ടെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല.
ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളാണ് വിഎല്‍എസി വെബ്സൈറ്റ് ലിങ്ക് ബ്ലോക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വിഎല്‍സി പ്ലെയര്‍ ഇപ്പോഴും ഉണ്ട്. ജിയോ നെറ്റ് വര്‍ക്കില്‍ ഫോണില്‍ നിന്ന് videolan.org എന്ന വെബ്സൈറ്റ് തുറക്കാനും പ്രയാസമില്ല.
ഐടി ആക്റ്റ് 2000 അനുസരിച്ചുള്ള ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഈ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു എന്ന സന്ദേശമാണ് ഇപ്പോള്‍ വെബ്സൈറ്റില്‍ കാണുന്നത്.
സര്‍ക്കാര്‍ ആണ് വിഎല്‍സിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഉപഭോക്താക്കളുടെ ചോദ്യങ്ങളോട് വീഡിയോ ലാന് പ്രതികരിച്ചു. എന്തിനാണ് നിരോധനം എന്ന ചോദ്യത്തിന് ‘അത് വലിയൊരു ചോദ്യമാണ്, വീഡിയോ ലാന് പൂര്‍ണമായും രാഷ്ട്രീയമില്ലാത്ത ഒരു സ്ഥാപനമാണ്. ഞങ്ങള്‍ ഒരുതരത്തിലുള്ള ഉള്ളടക്കവും ലഭ്യമാക്കുകയോ സെന്‍സര്‍ ചെയ്യുകയോ എത്തിച്ചുകൊടുക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ല. മാത്രമല്ല, ഒരുതരത്തിലുമുള്ള യൂസര്‍ ഡാറ്റയും ഞങ്ങളുടെ കയ്യിലില്ല. പിന്നെന്തിനാണ് ഐടി മന്ത്രാലയം ഞങ്ങളെ ബ്ലോക്ക് ചെയ്തത്?, വീഡിയോ ലാന് ട്വീറ്റ് ചെയ്തു.
വിഎല്‍സി മീഡിയാപ്ലെയറിന് വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണം ഡിജിറ്റല്‍ അവകാശ സംഘടനയായ എസ്എഫ്എല്‍സി.ഇന്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ videolan.org യുമായി ബന്ധപ്പെട്ട് യാതൊരു വിവരവും തങ്ങളുടെ പക്കലില്ല എന്നാണ് ഐ ടി മന്ത്രാലയം മറുപടി നല്‍കിയത്.
അതേ സമയം നിരോധനം അപ്രഖ്യാപിതമായി തുടരുകയുമാണ്.


