വിജിലന്‍സ് മേധാവി എം.ആര്‍ അജിത് കുമാറിനെ പദവിയിൽ നിന്നും മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആഭ്യന്തര വകുപ്പിന് ഇതു സംബന്ധിച്ച് നിര്‍ദേശം വന്നിരുന്നു. സ്വപ്‌ന സുരേഷ് വെളിപ്പെടുത്തൽ വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.
വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിനാണ് പകരം ചുമതല. അജിത്ത് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല.
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ മധ്യസ്ഥാനായെത്തിയ ഷാജ് കിരണുമായി എം.ആര്‍ അജിത്ത് കുമാര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് സ്വപന സുരേഷ് പറഞ്ഞിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് ഇന്റലിജന്‍സ് അന്വേണം നടത്തിയിരുന്നു.
സരിത്തിന്റെ ഫോണ്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയവും അജിത്ത് കുമാറിനെതിരേയുള്ള ആരോപണമായിരുന്നു.
ഷാജ് കിരണുമായി ഫോണിൽ സംസാരിച്ചെന്ന ആരോപണം എഡിജിപി വിജയ് സാഖറെ തള്ളിയിട്ടുണ്ട്. വിജിലൻസ് മേധാവി എം ആർ അജിത് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷാജ് കിരൺ കൊച്ചിയിൽ മാധ്യമ പ്രവർത്തകനായിരിക്കെ സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്നു എം ആർ അജിത് കുമാർ. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് എം ആർ അജിത് വഴിയാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. അതേസമയം സ്വപ്ന ആത്മഹത്യ ചെയ്യുമെന്ന് പേടിച്ചാണ് വിജിലൻസിനേയും നികേഷ് കുമാറിനേയും വിളിച്ചതെന്നും തനിക്ക് വിജിലൻസ് മേധാവിയുടെ നമ്പർ കിട്ടിയത് ഇന്റർനെറ്റിൽ നിന്നുമാണെന്നും ഷാജ് കിരൺ പറഞ്ഞു. സ്വപ്‌ന ആത്മഹത്യ ചെയ്താൽ താൻ പെടുമെന്ന് പേടിച്ചാണ് അഭിമുഖത്തിന് വേണ്ടി നികേഷ് കുമാറിനെ വിളിച്ചത്. താൻ ആരുടേയും ദൂതനല്ലെന്നും സിപിഐഎമ്മുമായി ബന്ധമില്ലെന്നും ഷാജി കിരൺ പറഞ്ഞു.


