സഹയാത്രികയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ച കേസിൽ ശങ്കർ മിശ്ര അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നുമാണ് ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസെടുത്തത് മുതൽ ഒളിവിലായിരുന്നു. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസോ എയർപോർട്ട് അലേർട്ടോ പുറപ്പെടുവിച്ചിരുന്നു.
സഹോദരിയുടെ വീട് ബെംഗളൂരുവിലാണുള്ളത്. നേരത്തെ ടവർ ലൊക്കേഷൻ പരിശോധിച്ച പോലീസിന് ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ ഡൽഹി പോലീസ് ഒരു സംഘത്തെ വിന്യസിച്ചിരുന്നു.
ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മദ്യപിച്ച് നിയന്ത്രണം വിട്ടതായായിരുന്നു ആദ്യത്തെ വാർത്ത. സൂരജ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ശങ്കർ മിശ്ര ഭാര്യയ്ക്കും രണ്ട് വയസായ മകൾക്കും ഒപ്പം മുംബെയിലായിരുന്നു താമസം.
ഇയാൾ ഒളിവിൽ പോയതിന് പിന്നാലെ ശങ്കർ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. എങ്കിലും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ഇതുവഴിയാണ് പിടികൂടുവാൻ പോലീസിന് സാധിച്ചതെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ പറഞ്ഞു. 34കാരനായ മിശ്ര ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിരുന്നു ഇതും പോലീസിനെ സഹായിച്ചിരുന്നു.
മകൻ നോർമൽ ആയിരുന്നില്ലെന്ന് പിതാവ്
കേസിൽ ശങ്കർ മിശ്രയെ പിന്തുണച്ച് പിതാവ് ശ്യാ മിശ്ര രംഗത്തുവന്നിരുന്നു.
‘ഇത് പൂർണമായും തെറ്റായ ഒരു കേസാണ്. എന്റെ മകൻ യുഎസിൽ നിന്നും വരികയായിരുന്നു. യാത്രക്ക് മുൻപുള്ള 72 മണിക്കൂർ അവൻ ഉറങ്ങിയിരുന്നില്ല. യാത്രക്കിടെ അവൻ ചിലപ്പോൾ മദ്യപിക്കുകയും ഉറങ്ങുകയും ചെയ്തിട്ടുണ്ടാകാം. എന്നാൽ, അതിന് ശേഷം എന്താണ് സംഭവിച്ചത് എന്ന് അവന് അറിയില്ല. അത് തെളിയിക്കാൻ വളരെ ബുദ്ധിമുട്ടാണ്.’ ശ്യാം മിശ്ര പറഞ്ഞു.
പരാതി നൽകിയത് 72 കാരി
അതിന് പുറമെ, തന്റെ മകൻ യുവതിയെ മൂത്രമൊഴിച്ചെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. “അയാൾ അത് ചെയ്യുമെന്ന് കരുതുന്നില്ല. ആ സ്ത്രീക്ക് 72 വയസ്സുണ്ട്. അവർ അവന് ഒരു അമ്മയേപ്പോലെയാണ്” സംഭവത്തിന് ദൃക്സാക്ഷികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
“പരാതിക്കാരി കുറച്ച് പ്രതിഫലം ആവശ്യപ്പെട്ടിരുന്നു, അത് നൽകുകയും ചെയ്തിരുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അവർ പറഞ്ഞ ആവശ്യങ്ങൾ സാധിക്കാതെ വന്നിട്ടുണ്ടാകാം. അതിൽ ഉണ്ടായിരിക്കുന്ന ദേഷ്യം ഉണ്ടാകുകയോ അഭിമാനക്ഷതമുണ്ടാകുകയും ചെയ്തിട്ടുണ്ടാകാം. അതുപയോഗിച്ച് മകനെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമമാണ്,” അഭിഭാഷകൻ കൂടിയായ ശ്യാം മിശ്ര പറഞ്ഞു.
കേസ് വിവാദമായതോടെ 34 കാരനായ ശങ്കർ മിശ്രയെ വെൽഡ് ഫാർഗോ കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇയാൾക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


