കേരളത്തിലെ പ്രവാസി സമൂഹത്തെ സീസണുകളിൽ പിഴിയുന്ന വിമാന നിരക്കു വർധനയ്ക്ക് ബദൽ മാർഗ്ഗ നിർദ്ദേശവുമായ് സംസ്ഥാന ബജറ്റ്. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ്. ഇതിനെ പ്രതിരോധിക്കാന്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിൻ്റെ ബജറ്റ് പ്രസഗത്തിലാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്.
പ്രവാസികളുടെ യാത്രാ ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് വഴി ഒരു പ്രത്യേക പോര്‍ട്ടല്‍ നടപ്പാക്കാനാണ് ബജറ്റിൽ മുന്നോട്ട് വെക്കുന്ന ആശയം. യാത്രാക്കാരുടെ ആവശ്യവും എണ്ണവും പരിഗണിച്ച് അതിനനുസരിച്ച് ആവശ്യമായ സെക്ടറുകളില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുകയാവും ചെയ്യുക. നോർക്ക് വഴി ലഭിക്കുന്ന യാത്രാ ആവശ്യം സംബന്ധിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാവും വിമാനം ചാർട്ടർ ചെയ്യുക.
ഇതുസംബന്ധിച്ച് ആഭ്യന്തര, വിദേശ എയര്‍ലൈന്‍ കമ്പനികളുമായും പ്രവാസി സംഘടനകളുമായും ഇതിനോടകം നടത്തിയ ചര്‍ച്ചകളെക്കുറിച്ചും ബജറ്റില്‍ പ്രതിപാദിച്ചു.
വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സീറ്റ് അടിസ്ഥാനത്തിലുള്ള നിരക്ക് വിമാനക്കമ്പനികളില്‍ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങിക്കും. ഇതനുസരിച്ച് പരമാവധി നിരക്ക് കുറച്ച് ചാര്‍ട്ടര്‍ വിമാനങ്ങള്‍ സജ്ജീകരിക്കാനാവും എന്നാണ് വിശദീകരിക്കുന്നത്. സീസണില്‍ പത്തിരട്ടിയോളവും അതിലധികവുമൊക്കെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. യാത്രാ ആവശ്യങ്ങളുടെ ഡാറ്റ ശേഖരിച്ച് അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. ഇതിലൂടെ യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന പരിധിയിക്കുള്ള ടിക്കറ്റ് നിലനിര്‍ത്താന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി പങ്കുവെച്ചു.
പ്രാഥമികമായി 15 കോടിയുടെ ഒരു കോര്‍പസ് ഫണ്ട് ഈ പദ്ധതിക്കായി രൂപീകരിക്കാനാണ് ബജറ്റിലെ നിര്‍ദേശം. ഏതെങ്കിലും ഒരു വിമാനത്താവളം പദ്ധതിയില്‍ പങ്കാളിയാവാന്‍ ആഗ്രഹം പ്രകടിപ്പിക്കുമെങ്കില്‍ അതിനുള്ള അണ്ടര്‍റൈറ്റിങ് ഫണ്ടായും ഈ പണം ഉപയോഗിക്കും.


