മിലോസ് ഫോർമാൻ സംവിധാനം ചെയ്ത വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റിലൂടെ ലോകപ്രശസ്തി നേടിയ നടി ലൂയി ഫ്ളെച്ചർ (88) അന്തരിച്ചു. ഈ ചലച്ചിത്രമാണ് താളവട്ടം എന്ന പേരിൽ പ്രിയദർശൻ മലയാളത്തിൽ അവതരിപ്പിച്ചത്. ഇതിലെ നഴ്സിൻ്റെ വേഷമായിരുന്നു ലൂയി ഫ്ലെച്ചർക്ക്. അഭിനയത്തിന് ഓസ്കർ പുരസ്കാരം നേടി. ഫ്രാൻസിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾ മരണം സ്ഥിരീകരിച്ചു. സിനിമയിലും ടെലിവിഷനിലുമായി ആറ് ദശകം നീണ്ടു ലൂയി ഫ്ളെച്ചറിന്റെ കലാജീവിതം.

50-കളിലായിരുന്നു ഫ്ളെച്ചറിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇടയ്ക്ക് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ പത്തുവർഷത്തോളം അഭിനയജീവിതത്തിൽ നിന്ന് താത്ക്കാലിക ഇടവേളയെടുത്തു. 1975-ൽ പുറത്തുവന്ന വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റിലെ ക്രൂരയായ റാച്ച്ഡ് എന്ന നഴ്സ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായി.
വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ബാഫ്റ്റ പുരസ്‌കാരം, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം എന്നിവ നേടി. ഇതോടെ ഒരു ചിത്രത്തിലെ അഭിനയത്തിലൂടെ ഈ മൂന്ന് പുരസ്‌കാവും നേടുന്ന മൂന്നാമത്തെ നടിയായി ലൂയിസ് ഫ്‌ളെച്ചർ. ഔഡ്രേ ഹെപ്‌ബേൺ, ലിസ മിന്നെല്ലി എന്നിവരാണ് ഇതേ പുരസ്കാരം നേടിയ മറ്റുരണ്ടുപേർ.
2020-ൽ പുറത്തിറങ്ങിയ ഗ്രിസിലി 2: റിവഞ്ച് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.



