അമേരിക്കയിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മാണ കമ്പനികളിലൊന്നായ മൈക്രോണ്‍ ടെക്നോളജിക്കെതിരെ സൈബര്‍ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ച് ചൈനയുടെ അന്വേഷണം. ചൈനീസ് സാങ്കേതികവിദ്യാ കമ്പനികള്‍ക്കും ഉല്പന്നങ്ങള്ക്കും മേല്‍ യുഎസും സഖ്യരാജ്യങ്ങളും ഏർപ്പെടുത്തിയ സംഘടിത വിലക്കിന് മറുപടിയായാണ് അന്വേഷണം.
ഇൻഫർമേഷൻ ടെക്നോളജി കാലഘട്ടത്തിൽ ശീതയുദ്ധങ്ങൾക്ക് പുതിയ മുഖം കൈവരികയാണ്. അധികാരവും വൻ വ്യവസായ താത്പര്യങ്ങളും പരസ്പരം ചേർന്നാണ് പുതിയ താത്പര്യങ്ങൾ മുൻ നിർത്തി സൈബർ ശീതയുദ്ധ മുഖത്ത് പോരാടുന്നത്.
മൈക്രോണ്‍ ടെക്നോളജി ചൈനയില്‍ വില്‍ക്കുന്ന ഉല്പന്നങ്ങള് സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷന് ഓഫ് ചൈന (സിഎസി ) പരിശോധിക്കാൻ തീരുമാനിച്ചിരിക്കയാണ്. രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സൈബര്‍ സുരക്ഷാ ഭീഷണി തടയുന്നതിനും വേണ്ടിയാണ് ഈ നീക്കമെന്ന് സിഎസി മാര്‍ച്ച് 31-ന് പുറത്തുവിട്ട പ്രസ്താവനയില്‍ അവകാശപ്പെട്ടു.
ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് ചിപ്പ് നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ കയറ്റുമതിചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് യുഎസിന്റെ സഖ്യരാജ്യമായ ജപ്പാന് പ്രഖ്യാപനം നടത്തിയ അതേ ദിവസംതന്നെയാണ് മൈക്രോണിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചത്. ഓരോ പക്ഷവും സൈബർ യുദ്ധ രംഗത്ത് അധികാര വ്യവസായ താത്പര്യങ്ങൾ മുൻ നിർത്തി പൊരുതുകയാണ്.
ചൈനയിലെ സെമികണ്ടക്ടര്‍ വ്യവസായത്തിന് യുഎസും സഖ്യരാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും നിയന്ത്രണം കടുപ്പിക്കുന്നത് സാങ്കേതികവിദ്യാ രംഗത്ത് മുന്‍നിരക്കാരാകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കുള്ള താക്കീതായിരുന്നു. കഴിഞ്ഞ മാസമാണ് സെമികണ്ടക്ടര്‍ സാങ്കേതിക വിദ്യ വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിന് നെതര്‍ലാന്‍ഡ്സ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ചൈനീസ് കമ്പനികള്‍ മുന്‍നിര ചിപ്പുകളും ചിപ്പ് നിര്‍മാണ ഉപകരണങ്ങളും ലൈസന്‍സില്ലാതെ വാങ്ങുന്നതിന് യുഎസും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ സ്ഥാപനങ്ങള്‍ക്കും തുല്യ പരിഗണന നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഓസ്ട്രേലിയയോട് ചൈന ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉപകരണങ്ങളില്‍ ടിക് ടോക്കിന് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ചൈന വിമര്‍ശനവുമായി രംഗത്തുവന്നത്. മൈക്രോണ്‍ ടെക്നോളജിയുടെ വരുമാനത്തിന്റെ 10 ശതമാനത്തിലേറെ പങ്കും ചൈനയില്‍ നിന്നാണ്. ചൈന അന്വേഷണം പ്രഖ്യാപിച്ചതോടെ വിപണിയില്‍ 4.4 ശതമാനത്തിന്റെ ഇടിവ് മൈക്രോണിനുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാസം യുഎസ് കോര്‍പ്പറേറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ മിന്റ്സ് ഗ്രൂപ്പിന്റെ ഓഫീസ് അടച്ചുപൂട്ടിയ ചൈന അഞ്ച് പ്രാദേശിക ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ബെയ്ജിങില്‍ ഡെലോയിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും 3.1 കോടി ഡോളര്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു.
സാങ്കേതിക വിദ്യാ രംഗത്തെ വികസനവും അതിൻ്റെ ആഗോള നേട്ടങ്ങളും മനുഷ്യരാശിക്കായി പ്രയോജനപ്പെടുത്തുക എന്നതിന് പകരം കോർപ്പറേറ്റ് താത്പര്യങ്ങളും അധികാര കേന്ദ്രീകരണവുമാണ് വൈജ്ഞാനിക രംഗത്തെ വളർച്ചയെ നിർണ്ണയിക്കുന്നത് എന്ന ഘട്ടത്തിലേക്കാണ് മത്സര സൂചന


