പാര്‍ട്ടി മതങ്ങൾക്ക് എതിരല്ല, ജനങ്ങൾക്ക് വിശ്വാസം വരാത്ത ഒരു പദ്ധിതിയും സർക്കാരിനില്ലെന്നും എം.വി ഗോവിന്ദന്‍. ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കമിട്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം. മതവിരുദ്ധവും വിശ്വാസവിരുദ്ധവുമായ ഒന്നും പാഠ്യപദ്ധതിയിലുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ജനങ്ങളെ മാറ്റി നിര്‍ത്തിയിട്ടുള്ള ഒരു പരിപാടിയും ഇല്ല. ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാരിനില്ല’ – പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരാണെന്ന പ്രചാരവേല മുസ്ലീം ജനവിഭാഗത്തിനുള്ളില്‍ ഒരു വിഭാഗം നടത്തി. എന്നാല്‍ പദ്ധതിയില്‍ മതവിരുദ്ധമോ ദൈവവിരുദ്ധമോ ആയിട്ടുള്ള ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന് ഇന്ന് തുടക്കമായി. ജനുവരി 21 വരെയാണ് പ്രചരണം. പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെടുന്ന നേതാക്കളായിരിക്കും ഗൃഹസന്ദര്‍ശനം നടത്തുക.


