കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റേത് മിന്നുന്ന വിജയം. ഉടൻ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത് എത്തി. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു. പോരാട്ടം നടത്തിയത് സ്നേഹത്തിൻ്റെ ഭാഷയിലായിരുന്നു. അതിൻ്റെ വിജയമാണ് നേടിയത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകും. ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചിരിക്കയാണ്. എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് രാഹുൽ പ്രതികരണമറിയിച്ചത്.
സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 137 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസ് നേടിയത്. മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും ഹൈദരാബാദ് കർണാടകയിൽ 41 ൽ 23 സീറ്റും കോൺഗ്രസ് നേടി. വടക്കൻ കർണാടകയിൽ അൻപതിൽ 32 സീറ്റിൽ കോൺഗ്രസ് ജയിച്ചു.
തീരമേഖലയും നഗര കേന്ദ്രമായ ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റിൽ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളിൽ മിക്കയിടത്തും കോൺഗ്രസിന് അനുകൂലമായി. എല്ലാ വിധ വിഭജന ശ്രമങ്ങളും നടത്തി എങ്കിലും ദക്ഷിണേന്ത്യയിൽ വെറുപ്പിൻ്റെ രാഷ്ട്രീയം പരാജയം ഏറ്റു വാങ്ങുന്ന കാഴ്ചയാണ്.
ബി ജെ പി മുക്ത ദക്ഷിണേന്ത്യ യാഥാർത്ഥ്യമായി – ഖാർഗെ
”കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിക്കുന്ന ബിജെപി കോണ്‍ഗ്രസ് മുക്ത ഭാരതം നിര്‍മിക്കുമെന്ന് പറഞ്ഞു. എന്നാലിപ്പോള്‍ ബിജെപി മുക്ത ദക്ഷിണേന്ത്യ യാഥാര്‍ഥ്യമായിരിക്കുകയാണ്. അഹന്തയുമായി ഒരിക്കലും ദീര്‍ഘകാലം മുന്നോട്ടുപോകാനാവില്ല. ഇത് ജനാധിപത്യമാണ്, ജനങ്ങള്‍ പറയുന്നതിന് നാം ചെവികൊടുക്കേണ്ടതുണ്ട്. ഇത് ആരുടേയും സ്വകാര്യ വിജയമല്ല, മറിച്ച് ഒരു സംസ്ഥാനത്തിലെ മുഴുവന്‍ ജനങ്ങളുടേയും വിജയമാണ്. അവര്‍ തീരുമാനിച്ചു, തിരഞ്ഞെടുത്തു. അങ്ങനെയാണ് 36 കൊല്ലത്തിനുശേഷം നമുക്ക് 136 സീറ്റുകള്‍ ലഭിച്ചത്”, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ട്ടിക്കുണ്ടായ നേട്ടത്തില്‍ രാഹുലിന് നന്ദിയറിക്കുന്നതായും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.