റെഗുലേറ്ററി കമ്മിഷന്റെ മുന്‍കൂര്‍ അനുമതി തേടാതെ തന്നെ എല്ലാ മാസവും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ വിതരണക്കമ്പനികൾക്ക് കേന്ദ്രസർക്കാരിൻ്റെ അനുമതി. സ്വകാര്യ വൈദ്യുത വിതരണ കമ്പനികൾക്ക് ലാഭം ഉറപ്പാക്കുന്ന ഈ ചട്ടഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.
ഇത് നടപ്പാക്കുകയാണെങ്കിൽ കെ.എസ്.ഇ.ബി.ക്കും സ്വയം തന്നെ വിപണിയിലെ സാഹചര്യമനുസരിച്ച് മാസംതോറും നിരക്കില്‍ വ്യത്യാസം വരുത്താനാവും. ഡിസംബര്‍ 29-നാണ് കേന്ദ്ര ഊര്‍ജമന്ത്രാലയം ചട്ടഭേദഗതി അന്തിമമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ കേന്ദ്ര വൈദ്യുതിനിയമത്തിലെ ഈ ഭേദഗതി കേരളവും നടപ്പാക്കേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ല. കേരളം ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചിരുന്നു.
വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് ചര്‍ച്ചാ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവുമോ എന്നത് നിയമ പ്രശ്നമാണ്. സ്വകാര്യ വൈദ്യുതിവിതരണക്കമ്പനികളുടെ ലാഭംകൂടി ലക്ഷ്യമിട്ടാണ് കേന്ദ്ര തീരുമാനം.
നിലവിൽ നിരക്ക് കൂട്ടിവാങ്ങാൻ കടമ്പകൾ ഏറെ
ഇപ്പോള്‍ വിതരണക്കമ്പനികള്‍ക്ക് വൈദ്യുതി വാങ്ങുമ്പോള്‍, വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ഇന്ധനത്തിൻ്റെ വിലയിലെ വര്‍ധനകാരണമുണ്ടാവുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാം. ഇന്ധന സര്‍ച്ചാര്‍ജായി ഈടാക്കുകകയാണ് ചെയ്യുന്നത്. പക്ഷെ ഇത് തോന്നിയ പോലെ ഈടാക്കാൻ കഴിയില്ല.
മൂന്നുമാസത്തിലൊരിക്കല്‍ സംസ്ഥാന റെഗുലേറ്ററി കമ്മിഷനെ സമീപിക്കണം. കമ്മിഷന്‍ ജനങ്ങളുടെ അഭിപ്രായംകൂടി കണക്കിലെടുത്തശേഷം അധികച്ചെലവ് ഉപഭോക്താക്കളിനിന്ന് ഈടാക്കാന്‍ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യാം. കേരളത്തില്‍ സര്‍ച്ചാര്‍ജ് ഈടാക്കുന്ന സംഭവം അടുത്ത കാലത്ത് ഉണ്ടായിട്ടില്ല.
എന്ത് ചിലവും ജനങ്ങളുടെ പോക്കറ്റിൽ നിന്ന്
പുതിയ ചട്ടപ്രകാരം, ഇന്ധനവില വര്‍ധന മാത്രമല്ല, വിപണിയിലെ സാഹചര്യങ്ങള്‍ കാരണം കമ്പനികള്‍ക്ക് വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന എല്ലാ അധികച്ചെലവും കമ്മിഷനെ സമീപിക്കാതെത്തന്നെ ഉപഭോക്താക്കളില്‍നിന്ന് മാസംതോറും ഈടാക്കാം. അധികച്ചെലവ് ശരാശരി ചെലവിന്റെ 20 ശതമാനത്തിലധികമാണെങ്കില്‍ മാത്രം കമ്മിഷനെ സമീപിച്ചാല്‍ മതി. അതത് സമയം അധികച്ചെലവ് ഈടാക്കാത്തവര്‍ക്ക് പിന്നീട് അത് ഈടാക്കാനാവില്ല. ഇത് നഷ്ടമാകുമെന്നതിനാല്‍ കെ.എസ്.ഇ.ബി. ഉള്‍െപ്പടെ എല്ലാവരും ഈ ചട്ടം അനുസരിക്കേണ്ടിവരും. വര്‍ഷത്തിലൊരിക്കല്‍ റെഗുലേറ്ററി കമ്മിഷന്‍ ഈ കണക്കുകള്‍ പരിശോധിച്ച് ക്രമീകരിച്ചാല്‍മതി.


