Thursday, February 19, 2026

വർക്കലയിൽ അഞ്ചുപേർ വീടിനകത്ത് മരിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ പുക ശ്വസിച്ചെന്ന് അഗ്നിരക്ഷാ സേന

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പല മുറികളിലായി ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച ദുരന്തത്തിന് കാരണമായത് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് റിപ്പോർട്ട്. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടരുകയായിരുന്നുവെന്നാണ് അഗ്നിരക്ഷാ സേനാ റിപ്പോര്‍ട്ട്. ഈ മാസം എട്ടിനാണ് പിഞ്ചുകുഞ്ഞടക്കം മരിച്ച ദുരന്തമുണ്ടായത്. എന്നാൽ പൊള്ളലേറ്റായിരുന്നില്ല മരണങ്ങൾ.

കാര്‍ പോര്‍ച്ചിലുള്ള കേബിള്‍, ടെലിവിഷനിലേക്കും മെയിന്‍ സ്വിച്ച് ബോര്‍ഡിലേക്കുമടക്കം പോകുന്നുണ്ട്. ഇതിലൂടെ പടര്‍ന്ന തീയാണ് അപകടത്തിലേക്ക് നയിച്ചത്. പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള സോഫയിലേക്കും മറ്റു ഫര്‍ണീച്ചറുകളിലേക്കും തീ പടര്‍ന്നത് വലിയ പുകയ്ക്ക് കാരണമായി. മുകളിലെ നിലയിലേക്കും പുകയെത്തി. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. എല്ലാവരും നല്ല ഉറക്കത്തിലായതിനാല്‍ തീ പിടിത്തം ഉണ്ടായത് ആരും അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഘട്ടത്തില്‍ വാതില്‍ തുറന്നതുമൂലം പുറത്തുനിന്നുള്ള പുക ഉള്ളിലേക്ക് കടന്നു. ഇത് ശ്വസിച്ചതായിരിക്കാം മരണം സംഭവിക്കാന്‍ കാരണമായത് എന്നെല്ലാമാണ് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.

കാര്‍ പോര്‍ച്ചിലുണ്ടായിരുന്ന ബൈക്ക് കത്തിയത് ജനലിലൂടെ തീ പടര്‍ന്നപ്പോഴാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫോറന്‍സിക്കിന്റേയും ഇലക്ട്രിക് വിഭാഗങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം മാത്രമേ തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണ സംഘം അന്തിമ തീരുമാനത്തിലെത്തൂ. റിപ്പോർട്ട് പൊലീസ് എങ്ങനെ സ്വീകരിക്കുന്നു എന്നും അറിയേണ്ടതുണ്ട്.

എട്ടു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയായിരുന്നു മരിച്ചത്. മരിച്ചവരില്‍ ആര്‍ക്കും കാര്യമായ പൊള്ളലേറ്റിരുന്നില്ല. ഇത് ദുരൂഹതയ്ക്കിടയാക്കി. അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ ആര്‍. പ്രതാപന്‍(ബേബി-62), ഭാര്യ ഷേര്‍ളി(53), ഇളയ മകന്‍ അഹില്‍(29), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി(24), ഇവരുടെ മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. നിഹുല്‍ മാത്രമാണ് രക്ഷപ്പെട്ടത്. സാരമായി പൊള്ളലേറ്റ നിഹുല്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക വിലയിരുത്തലുണ്ടായിരുന്നെങ്കിലും വീട് സന്ദര്‍ശിച്ച ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഇതു സ്ഥിരീകരിച്ചിരുന്നില്ല. ഹാളിലെ ഫര്‍ണിച്ചറും ജിപ്സം ഷീറ്റുപയോഗിച്ചു മോടിപിടിപ്പിച്ച അലങ്കാരങ്ങളും ജനല്‍ കര്‍ട്ടനുകളും പൂര്‍ണമായും കത്തിനശിച്ചിരുന്നു. കിടപ്പുമുറികള്‍ക്കുള്ളില്‍ തീ പടര്‍ന്നിട്ടില്ലായിരുന്നു. വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്ന് തന്നെയായിരുന്നു പ്രാഥമിക വിലയിരുത്തല്‍.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...